നൈജീരിയയില്‍ എണ്ണക്കപ്പല്‍ റാഞ്ചി 18 ഇന്ത്യക്കാരടക്കം 19 പേരെ ബന്ദികളാക്കി

ന്യൂഡല്‍ഹി: നൈജീരിയന്‍ തീരത്ത് നിന്ന് എണ്ണക്കപ്പല്‍ റാഞ്ചി 18 ഇന്ത്യന്‍ പൗരന്മാര്‍ അടക്കം 19 പേരെ ബന്ദികളാക്കി. തുര്‍ക്കി പൗരനാണ് ബന്ദിയാക്കപ്പെട്ട മറ്റൊരാള്‍. തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരില്‍ എന്‍ജിനീയറുടെ ഭാര്യയും ഉള്‍പ്പെടുന്നു. റാഞ്ചിയ ജീവനക്കാരെ കൊള്ളക്കാര്‍ അവരുടെ സങ്കേതത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബോനി തീരത്ത് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍.

26 ജീവനക്കാരില്‍ 19 പേരെയാണ് ബന്ദിയാക്കിയിട്ടുള്ളത്. ബാക്കി ഏഴു ജീവനക്കാര്‍ കപ്പലിലുണ്ട്. ഇവരോട് കപ്പല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കമ്ബനി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എണ്ണക്കപ്പലിന്‍റെ സുരക്ഷ നൈജീരിയന്‍ നാവികസേന ഏറ്റെടുത്തു. കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ കപ്പലിന് നാശനഷ്ടം സംഭവിച്ചിട്ടില്ല.

പൗരന്മാരുടെ മോചനവും കൂടുതല്‍ വിവരങ്ങളും ശേഖരിക്കാന്‍ നൈജീരിയയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മാധ്യമങ്ങളെ അറിയിച്ചു. ജീവനക്കാരെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ കപ്പല്‍ കമ്ബനിയുടെ ആരംഭിച്ചതായി വിവരമുണ്ട്.

ഡിസംബര്‍ മൂന്നിനാണ് ഹോങ്കോങ് പതാകയുള്ള ‘വി.എല്‍.സി.സി, നവേ കണ്‍സ്റ്റലേഷന്‍’ എന്ന എണ്ണ ടാങ്കര്‍ ജീവനക്കാര്‍ സഹിതം കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയത്. നൈജീരിയയിലെ ബോനി ദ്വീപിന് തെക്ക് 100 നോട്ടിക്കല്‍ മൈലും ബയോക്കോ ദ്വീപിന് 105 നോട്ടിക്കല്‍ മൈലും അകലെ വെച്ചാണ് സംഭവം. കപ്പലിന്‍റെ സഞ്ചാരപാത എ.ആര്‍.എസ് മാരിടൈം നിരീക്ഷിച്ചു വരികയാണ്.

2010ല്‍ നിര്‍മിച്ച നവേ കണ്‍സ്റ്റലേഷന്‍ എണ്ണ ടാങ്കര്‍ മാരിടൈം സ്ഥാപനമായ നവോയിസ് ടാങ്കേഴ്സ് മാനേജ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.

Related posts

Leave a Comment