ഇടതുപക്ഷത്തിന് വോട്ടഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ബെന്യാമിനൊപ്പം കേരളം ഒന്നിച്ചു നില്‍ക്കും: അശോകന്‍ ചരുവില്‍

ഇടതുപക്ഷത്തിന് വോട്ടഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ബെന്യാമിനൊപ്പം കേരളം ഒന്നിച്ചു നില്‍ക്കുമെന്ന് അശോകന്‍ ചരുവില്‍.

ആര്‍.എസ്.എസും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന വലതുപക്ഷത്തിനാല്‍ ആക്രമിക്കപ്പെടുന്നു എന്നത് എഴുത്തുകാരുടേയും കലാകാരന്മാരുടെയും പ്രസക്തിയേയും പ്രതിഭയെയുമാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം തന്‍റെ കുറിപ്പിലൂടെ തുറന്നു പറയുന്നു.

തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചതിന്‍്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ബന്യാമിനൊപ്പം കേരളം ഒന്നിച്ചു നില്‍ക്കുമെന്ന് ആവര്‍ത്തിച്ചാണ് അദ്ദേഹത്തിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.

അശോകന്‍ ചരുവിലിന്‍റെ കുറിപ്പിന്‍റെ പൂപര്‍ണരൂപം:

ബംഗര്‍വാടി മുതല്‍ ആടുജീവിതം വരെ.

എല്ലാകാലത്തും എഴുത്തുകാര്‍ അതതു ഘട്ടങ്ങളിലെ പുരോഗമനാശയങ്ങളുമായും ജനാധിപത്യ പ്രസ്ഥാനങ്ങളുമായും സഹകരിച്ചു പ്രവര്‍ത്തിക്കാറുണ്ട്. വിശ്വപ്രസിദ്ധ എഴുത്തുകാരായ വിക്ടര്‍ ഹ്യൂഗോ, ടോള്‍സ്റ്റായി, ദസ്തയോവ്സ്കി എന്നിവരുടെ കൃതികളിലും ജീവിതത്തിലും അക്കാലത്തെ ഏറ്റവും പുരോഗമന ചിന്തയായ ക്രിസ്ത്യാനിറ്റിയുടെ സ്വാധീനം കാണം. ‘പാവങ്ങളി’ലും ‘ബ്രദേഴ്സ് കാരമസോവി’ലും ജീവിതമാതൃകകളായി വരുന്നത് മതപുരോഹിതന്മാരാണ്. കേരളത്തിലെ എഴുത്തുകാര്‍ പണ്ടുമുതലേ ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നു. ഇടതുപ്രസ്ഥാനങ്ങളേയും അതിന്‍്റെ ഭാഗമായ സംഘടനകളേയും അവര്‍ വിമര്‍ശിക്കാറില്ല എന്നല്ല ഇതിനര്‍ത്ഥം. അവരുടെ വിമര്‍ശനം പോലും ആ പ്രസ്ഥാനത്തോടുള്ള അവരുടെ ആഭിമുഖ്യത്തെയാണ് വെളിപ്പെടുത്താറുള്ളത്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചേടത്തോളം ഒരു ജീവന്മരണപോരാട്ടമായിരുന്നു. പ്രത്യേകമായ മത, ജാതി, സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങളുള്ളവര്‍ ഒഴികെ എല്ലാവരും ഇടതുപക്ഷത്തെ പിന്തുണച്ചതായി തെരഞ്ഞെടുപ്പു ഫലം വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പു നടന്ന സമയത്ത് കേരളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരും കലാകാരന്മാരും ജനങ്ങള്‍ക്കൊപ്പം നിന്നു എന്നത് വാസ്തവമാണ്. ചിലരാകട്ടെ തെരഞ്ഞെടുപ്പു പ്രചരണ രംഗത്തും സജീവമായി വന്നു.

ഇടതുപക്ഷത്തിനൊപ്പം തെരഞ്ഞെടുപ്പു രംഗത്ത് പ്രത്യക്ഷപ്പെട്ട എഴുത്തുകാര്‍ക്കു നേരെ വലതുപക്ഷത്തിന്‍്റെ ബുദ്ധികേന്ദ്രങ്ങള്‍ ആസൂത്രിതമായ ആക്രമണമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്‍്റെ ഭാഗമാണ് മലയാളത്തിന്‍്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബന്യാമിനുനേരെ നടക്കുന്ന അപഹാസ്യമായ വിമര്‍ശനങ്ങള്‍. അദ്ദേഹത്തിന്‍്റെ പ്രസിദ്ധ നോവലായ ‘ആടുജീവിത’ത്തിന് മുഹമ്മദ് അസദിന്‍്റെ ഇംഗ്ലീഷിലെഴുതപ്പെട്ട ‘ദ റോഡ് ടു മെക്ക’ എന്ന യാത്രാവിവരണ കൃതിയുമായി സാമ്യമുണ്ടെന്ന ദുരാരോപണമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. റോഡ് ടു മക്ക എന്ന കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള എം.എന്‍.കാരശേരി മാഷ് തന്നെ ഈ ആരോപണം നിരാകരിച്ചിട്ടുണ്ട്.

‘റോഡ് ടു മെക്ക’ക്കും ‘ആടുജീവിത’ത്തിനുമുള്ള സാമ്യം രണ്ടുകൃതിയിലും മരുഭൂമി ചിത്രീകരിക്കപ്പെടുന്നുണ്ട് എന്നതാണ്! ഇത്തരം ദുരാരോപണങ്ങള്‍ മഹാപ്രതിഭകളായ എഴുത്തുകാര്‍ക്കു നേരെ കേരളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട് എന്ന് നമ്മള്‍ ഓര്‍ക്കണം. മലയാള നോവലിന്‍്റെ ചരിത്രത്തില്‍ വഴിത്തിരിവുണ്ടാക്കിയ കൃതിയാണ് ഒ.വി.വിജയന്‍്റെ ‘ഖസാക്കിന്‍്റെ ഇതിഹാസം. ‘ഖസാക്ക്’ മറാത്തി നോവലായ ‘ബംഗര്‍വാഡി’യുടെ അനുകരണമാണെന്നായിരുന്നു ആരോപണം.

കാരണം രണ്ടു നോവലിലും ഏകാധ്യാപകവിദ്യാലയം ചിത്രീകരിക്കപ്പെടുന്നുണ്ടത്രെ! മറ്റൊരു മോഷണാരോപണം ഉണ്ടായത് എക്കാലത്തും മലയാളിയുടെ പ്രിയപ്പെട്ട കവിതയായ ‘മാമ്ബഴ’ത്തിനു നേരെയാണ്. ഇത്തരം മോഷണാരോപണങ്ങളും കുറ്റാന്വേഷണങ്ങളും വിമര്‍ശനം എന്ന മഹത്തായ സാഹിത്യപദ്ധതിയെ വിലയിടിച്ചു കാട്ടുകയാണ് ചെയ്യുന്നത്. ഇമ്മട്ടിലുള്ള ദുരുപധിഷ്ടമായ ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞ ചരിത്രമാണ് മലയാളത്തിനുള്ളത്.

എഴുത്തിലും വായനയിലും സാംസ്കാരിക പ്രവര്‍ത്തനത്തിലും ഇടതുപക്ഷത്തിന് ശക്തമായ മുന്‍കയ്യുള്ള ദേശമാണ് കേരളം. എന്നാല്‍, കേരളത്തിലെ പുരോഗമ ജനാധിപത്യ മുന്നേറ്റങ്ങളുടെ ഏറ്റവും പ്രാധാനമായ പിന്‍ബലം സാംസ്കാരികരംഗമാണ് എന്നു തിരിച്ചറിഞ്ഞ വലതുപക്ഷം എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുമെതിരെ ആസൂത്രിതമായ കടന്നാക്രമണങ്ങള്‍ നടത്താറുണ്ട്.

നവോത്ഥാനം മുതല്‍ക്ക് കേരളത്തില്‍ നടന്ന ജനാധിപത്യവല്‍ക്കരണത്തിന്‍്റെ ഭാഗമായി പ്രിവിലേജുകള്‍ നഷ്ടപ്പെട്ട കുറേ ഫ്യൂഡല്‍ അവിശിഷ്ടങ്ങള്‍ ഇവിടത്തെ സാംസ്കാരിക രംഗത്ത് ന്യൂനപക്ഷമായിട്ടെങ്കിലും ഉണ്ട്. അവരുടെ നേതൃത്തത്തിലാണ് ഇടതുപക്ഷ വിരുദ്ധ സാംസ്കാരിക നീക്കങ്ങള്‍. ഇടതുവിരുദ്ധ നിലപാടിന്‍്റെ വിഷപാത്രം കയ്യിലെടുത്തു നില്‍ക്കുന്ന ഇവിടത്തെ ചില വന്‍കിട മാധ്യമങ്ങള്‍ അവരെ പിന്തുണക്കുന്നു.

വിദ്യാര്‍ത്ഥിജീവിതം കാലം മുതലേ ഇടതുപക്ഷ, മനുഷ്യാവകാശ, അവര്‍ണ്ണപക്ഷ നിലപാടുകള്‍ സ്വീകരിക്കുകയും അതിനായുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ കഴിയുംവിധം പങ്കാളിയാവുകയും ചെയ്ത എഴുത്തുകാരനാണ് ഈ ലേഖകന്‍. അതിന്‍്റെ ഭാഗമായി വലിയമട്ടിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. ഇപ്പോഴും സാഹിത്യരംഗത്തു നിന്ന് എന്നെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങള്‍ സമൂഹമാധ്യമത്തിലൂടെ നടക്കുന്നു.

തന്‍്റെ അസാമാന്യ ധീഷണകൊണ്ടും വാക്ചാതുരി കൊണ്ടും കേരളം അംഗീകരിക്കുകയും അങ്ങേയറ്റം ആദരിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് സുനില്‍ പി.ഇളയിടം. അദ്ദേഹത്തിന്‍്റെ പ്രഭാഷണങ്ങളും പുസതകങ്ങളും കേരളത്തിലെ സംഘപരിവാര്‍ സാംസ്കാരിക നീക്കത്തിന്‍്റെ അടിവേരു തകര്‍ക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ വലതുപക്ഷം കലിതുള്ളി നില്‍ക്കുകയാണ്. എത്രയെത്ര ഗുഡനീക്കങ്ങളും ദുരാരോപണങ്ങളുമാണ് സുനിലിനെതിരെ ഉന്നയിക്കപ്പെടുന്നത്. അതിന്‍്റെ ഭാഗമായി യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിന്‍്റെ ഓഫീസ് ആക്രമിക്കപ്പെട്ടു. എനിക്കു തോന്നുന്നത് ആര്‍.എസ്.എസ്, കോണ്‍ഗ്രസ്സ്, മറ്റു മതതീവ്രസംഘങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ‘സംയുക്ത മായാമഴവില്‍ മുന്നണി’ തന്നെ സുനിലിനെ ആക്രമിക്കാനായി രൂപീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ്.

ഇത്തരം നീക്കങ്ങളൊന്നും ഈ കേരളത്തില്‍ വിലപ്പോവില്ല എന്ന് വലതു ഗുഡസംഘത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ആര്‍.എസ്.എസും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന വലതുപക്ഷത്തിനാല്‍ ആക്രമിക്കപ്പെടുന്നു എന്നത് എഴുത്തുകാരുടേയും കലാകാരന്മാരുടെയും പ്രസക്തിയേയും പ്രതിഭയെയുമാണ് വെളിപ്പെടുത്തുന്നത്.

തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചതിന്‍്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ബന്യാമിനൊപ്പം കേരളം ഒന്നിച്ചു നില്‍ക്കും.

https://www.facebook.com/asokan.charuvil.3/posts/4407287769295125

 

Related posts

Leave a Comment