80 ലക്ഷം വിലയുള്ള മണ്ണുമാന്തിയന്ത്രം 2018 ല്‍ ഊരാളുങ്കലിന് നല്‍കിയ വാടകയിനത്തില്‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍; കോഴിക്കോടും കണ്ണൂരുമായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നും സംശയം

തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നാളെ ചോദ്യം ചെയ്യാനിരിക്കേ, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ പുതിയ നീക്കത്തില്‍. കോവിഡ് ബാധിച്ചതിനേത്തുടര്‍ന്നുള്ള തുടര്‍ചികിത്സകള്‍ക്കായാണു രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഈ സാഹചര്യത്തില്‍ രവീന്ദ്രന്റെ ഭാര്യയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് നീക്കം.
നേരത്തെ രവീന്ദ്രനുമായി ബന്ധം സംശയിക്കുന്ന വടകരയിലെ അഞ്ച് വ്യാപാരസ്ഥാപനങ്ങളില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കു രവീന്ദ്രനുമായുള്ള ബന്ധവും അന്വേഷിച്ചു. ഒരു മന്ത്രിയുടെ ഓഫീസ് പുതുക്കിപ്പണിയാന്‍ ചട്ടങ്ങള്‍ മറികടന്ന് ഊരാളുങ്കല്‍ സൊെസെറ്റിക്കു നിര്‍മ്മാണക്കരാര്‍ നല്‍കിയതിന്റെ വിവരങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍, രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി സംസ്ഥാന രജിസ്ട്രേഷന് കത്തും നല്‍കി. ഈ സാഹചര്യത്തിലാണ് ഭാര്യയെ ചോദ്യം ചെയ്യാന്‍ ആലോചന. ഇഡിയുമായി രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇത്.

രവീന്ദ്രന്റെ ഭാര്യയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുമായി സാമ്ബത്തിക ഇടപാടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു്. എണ്‍പത് ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തിയന്ത്രം 2018 ല്‍ സൊസൈറ്റിക്ക് നല്‍കിയ വാടകയിനത്തില്‍ ലക്ഷങ്ങളാണ് കൈപ്പറ്റിയതെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ യന്ത്രം വാങ്ങാനിടയായ സാഹചര്യം തിരക്കാനാകും അന്വേഷണം. സൊസൈറ്റിയില്‍ ഇഡി നടത്തിയ വിവരശേഖരണത്തിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ലഭിച്ചത്. നിക്ഷേപമുള്ളവരുടെ പട്ടിക പരിശോധിച്ചെങ്കിലും ഈ ഗണത്തില്‍ രവീന്ദ്രന്റെ പേരില്ല. ബന്ധുക്കളുടെ പേരില്‍ ഇടപാടുണ്ടോ എന്നതായിരുന്നു അടുത്ത അന്വേഷണം. 2018 ല്‍ സൊസൈറ്റിക്കായി രവീന്ദ്രന്റെ ഭാര്യയുടെ പേരില്‍ പ്രൊക്ലൈനര്‍ വാടകയ്ക്ക് കൈമാറിയതായി രേഖ ലഭിച്ചു.

എണ്‍പത് ലക്ഷത്തിലധികം രൂപയാണ് ഉപകരണത്തിന്റെ വില. പ്രവര്‍ത്തിക്കുന്ന ഓരോ മണിക്കൂറിലും രണ്ടായിരത്തി അഞ്ഞൂറെന്ന നിരക്കില്‍ വാടക കൈമാറണമെന്നാണ് കരാര്‍. രണ്ടര വര്‍ഷത്തിലധികമായി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയില്‍ യന്ത്രം പ്രവര്‍ത്തിക്കുന്നു. പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ വാടകയായി ലക്ഷങ്ങള്‍ എത്തിയിരുന്നതായും ബാങ്ക് രേഖകള്‍ തെളിയിക്കുന്നു. ഇതിന്റെ മുഴുവന്‍ തെളിവുകളും ഇഡി ശേഖരിച്ചു. ഈ സാഹചര്യത്തിലാണ് ഭാര്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. ഈ യന്ത്രം വാങ്ങാന്‍ എവിടെ നിന്ന് പണം കിട്ടിയെന്നതുള്‍പ്പെടെയാകും ചോദിച്ചറിയുക. രഹസ്യ സ്വത്തിലും ചോദ്യങ്ങള്‍ ഉയരും.

സിഎം.രവീന്ദ്രന് സൊസൈറ്റിയുമായുള്ള പണമിടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഇഡി കൊച്ചി യൂണിറ്റ് കോഴിക്കോട് സബ് സോണല്‍ അധികൃതരെ ചുമതലപ്പെടുത്തിയത്. നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാര്യയെ ചോദ്യം ചെയ്യാനുള്ള നീക്കം.

ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്നാംതവണയാണു രവീന്ദ്രന് ഇ.ഡി. നോട്ടീസ് നല്‍കുന്നത്. ഒക്ടോബറില്‍ ആദ്യം നോട്ടീസ് ലഭിച്ചതിനു പിന്നാലെ രവീന്ദ്രന്‍ കോവിഡ് പോസീറ്റീവായി ക്വാറെന്റെനില്‍ പ്രവേശിച്ചു. പിന്നീട് ആശുപത്രി വിട്ട അദ്ദേഹത്തിനു രണ്ടാമതും ഇ.ഡി. നോട്ടീസ് നല്‍കിയെങ്കിലും കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും ചികിത്സയിലായി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

Related posts

Leave a Comment