20 വര്‍ഷത്തോളം പെട്രോള്‍ പമ്ബില്‍ ജോലി, മകള്‍ ഐഐടിയില്‍ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ് പഠിക്കുന്നു; കേന്ദ്രമന്ത്രി പരിചയപ്പെടുത്തിയ ആ അച്ഛനും മകളും

കണ്ണൂര്‍: രണ്ട് ദശാബ്ദത്തോളം പെട്രോള്‍ പമ്ബില്‍ ജോലി ചെയ്ത് മകളെ രാജ്യത്തെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദ പഠനത്തില്‍ എത്തിച്ചിരിക്കുകയാണ് പയ്യന്നൂര്‍ സ്വദേശിയായ എസ് രാജഗോപാല്‍. കാന്‍പുര്‍ ഐഐടിയിലെ പെട്രോ കെമിക്കല്‍ എം ടെക് പഠനം മൂന്നാം സെമസ്റ്ററിലെത്തിയ ആര്യയെക്കുറിച്ച്‌ കേന്ദ്ര പെട്രോളിയം മന്ത്രിയാണ് ട്വിറ്ററിലൂടെ ലോകത്തോട് പറഞ്ഞത്.

പയ്യന്നൂരിലെ ഐ ഒ സി പെട്രോള്‍ പമ്ബ് ജീവനക്കാരനാണ് രാജഗോപാല്‍. ഭാര്യ കെ കെ ശോഭന ബജാജ് മോട്ടോഴ്‌സിലെ ജീവനക്കാരിയാണ്. ഇവരുടെ ഏകമകളാണ് ആര്യ. ആര്യയ്ക്ക് ഓ‌ര്‍മ്മവച്ച നാള്‍ മുതല്‍ അച്ഛന്‍ പെട്രോള്‍ പമ്ബിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ് എന്ന മോഹം കുട്ടിക്കാലം മുതല്‍ ഒപ്പമുണ്ട്. എസ്‌എസ്‌എല്‍സി നൂറുശതമാനം മാര്‍ക്കോടെയും പ്ലസ്ടു 98 ശതമാനം മാര്‍ക്കോടെയും പാസായ ആര്യ എന്‍ഐടി കാലിക്കറ്റില്‍ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബി.ടെകിനു ചേര്‍ന്നു. തുടര്‍ന്നായിരുന്നു ഐഐടി കാന്‍പുരില്‍ അഡ്മിഷന്‍ നേടിയത്.

അച്ഛനും മകളും പെട്രോള്‍പമ്ബില്‍ നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ ട്വീറ്റ്. ഐഒസിയുടെ റീജിയണല്‍ മാനേജര്‍ ഐഒസി ഡീലര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച ഇവരുടെ കഥ പിന്നീട് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. വര്‍ പുതിയ ഇന്ത്യയുടെ പ്രചോദനവും മാതൃകയുമാണെന്നാണ് ഹര്‍ദീപ് സിങ്ങിന്റെ ട്വീറ്റിലുള്ളത്.

Related posts

Leave a Comment