ഡ്രൈവറെ കെട്ടിയിട്ടു; രണ്ട് കോടിയുടെ ചൈനീസ് മൊബൈല്‍ ഫോണുകള്‍ കൊള്ളയടിച്ചു

ചിറ്റൂര്‍∙ രണ്ടു കോടി രൂപയോളം വിലവരുന്ന സ്മാര്‍ട്ഫോണുകളുമായി മുംബൈയിലേക്കു പോയ വാഹനം കൊള്ളയടിക്കപ്പെട്ടു. ആന്ധ്ര പ്രദേശിലെ ചിറ്റൂരിലാണു സംഭവം. വാഹനത്തിന്റെ ഡ്രൈവറെ കെട്ടിയിട്ട്, മര്‍ദിച്ച്‌ അവശനാക്കി പുറത്തേക്ക് എറിഞ്ഞതായി നഗരി അര്‍ബന്‍ പൊലീസ് അറിയിച്ചു

തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍നിന്നാണ് ലോറി വന്നത്. ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചപ്പോഴാണ് കൊള്ള പുറത്തറിഞ്ഞത്. ചൈനീസ് കമ്ബനിയായ ഷവോമി മൊബൈല്‍ നിര്‍മാതാക്കളുടെ ശ്രീപെരുംപുത്തൂരിലെ ഉല്‍പ്പാദന യൂണിറ്റില്‍നിന്ന് മുംബൈയിലേക്ക് മൊബൈലുകളുമായി പോവുകയായിരുന്നു. അര്‍ധരാത്രി തമിഴ്നാട് – ആന്ധ്ര അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മറ്റൊരു ലോറി വഴിയില്‍ തടയുകയായിരുന്നുവെന്ന് ഡ്രൈവര്‍ ഇര്‍ഫാന്‍ അറിയിച്ചു.

ആ ലോറിയില്‍ എത്തിയവര്‍ ഇര്‍ഫാനെ കെട്ടിയിട്ട് മര്‍ദിച്ച്‌ ഒരു രഹസ്യസങ്കേതത്തിലേക്കു പോയി. പിന്നീട് കണ്ടെയ്നര്‍ കൊള്ളയടിക്കുകയായിരുന്നു. ഇര്‍ഫാനെ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

പിന്നീട് പകല്‍ 11 മണിയോടെ നാരായവനത്തിനും പുത്തുരിനും ഇടയില്‍ ലോറി കണ്ടെത്തി. ശ്രീപെരുംപുത്തൂരിലെ കമ്ബനിയില്‍നിന്ന് പ്രതിനിധികള്‍ വൈകുന്നേരം മൂന്നരയോടെ നഗരിയില്‍ എത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.
16 ബണ്ടില്‍ മൊബൈല്‍ ഫോണുകളില്‍ 8 എണ്ണം കൊള്ളയടിക്കപ്പെട്ടതായി കണ്ടെത്തി. ഇതിന് രണ്ടുകോടിയോളം രൂപ വില വരും. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related posts

Leave a Comment