19 കേസുകളില്‍ കൂടി പ്രതികള്‍, മൂന്ന് കേസുകളില്‍ ശിക്ഷ; ഹൈറിച്ച് കമ്പനി ഉടമകൾ സ്ഥിരം സാമ്പത്തിക കുറ്റവാളികളെന്ന് ഇഡി

തൃശൂര്‍: ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ഹൈറിച്ച് കമ്പനി ഉടമകളായ കെഡി പ്രതാപന്‍,

ഭാര്യ ശ്രീന എന്നിവര്‍ സ്ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ഇവര്‍ 19 കേസുകളില്‍ കൂടി പ്രതികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരണക്കോടതിയെ അറിയിച്ചു.

ഇതില്‍ മൂന്ന് കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ കോടതി ശിക്ഷിച്ചിട്ടുണ്ട്.പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍,

സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എംജെ സന്തോഷ് എന്നിവരാണ് വിചാരണക്കോടതിയെ അറിയിച്ചത്. കേസില്‍ വാദം പറയാന്‍ പ്രതിഭാഗം കൂടുതല്‍ സാവകാശം തേടിയിട്ടുണ്ട്.

കേസ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.ഹൈറിച്ച് ഓണ്‍ലൈനുമായി ബന്ധപ്പെട്ട് 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

ഇതുകൂടാതെ, 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് അന്വേഷണത്തില്‍ പുറത്തുവരുന്നതെന്ന് പ്രോസിക്യൂട്ടര്‍ എംജെ സന്തോഷ് കോടതിയെ ബോധിപ്പിച്ചു.

ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ അട്ടിമറിക്കാനിടയാക്കും.

തെളിവുകള്‍ നശിപ്പിക്കാനും തട്ടിയെടുത്ത പണം ഒളിപ്പിക്കാനും പ്രതികള്‍ക്ക് സഹായകരമാകും.

അന്വേഷണത്തില്‍ കണ്ടെത്തിയ 212 കോടി രൂപ മാത്രമാണ് ഇഡിക്ക് മരവിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള തുക കണ്ടെത്തി കണ്ടുകെട്ടാനുള്ള നടപടി ആരംഭിക്കണം.

ഇതിനായി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് തെളിവെടുക്കേണ്ടത് ആവശ്യമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

തട്ടിയെടുത്ത കോടിക്കണക്കിന് രൂപ ഹവാല വഴി വിദേശത്തേക്ക് പ്രതികള്‍ കടത്തിയിട്ടുണ്ട്.

ഇതില്‍ 100 കോടി രൂപയുടെ പ്രാഥമിക വിവരം മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.

Related posts

Leave a Comment