ഹോട്ടല്‍മുറിയുടെ ബെല്ലടിച്ച്‌ നിരന്തരം ശല്യം ചെയ്തു,സെറ്റില്‍ വെച്ച്‌ പ്രതികാര ബുദ്ധിയോടെ പെരുമാറി ; തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയൻ

കൊച്ചി : സംവിധായകൻ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയനും രംഗത്ത്. 1991 ല്‍ ചാഞ്ചാട്ടം സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട ദുരനുഭവമാണ് ഗീതാ വിജയൻ പങ്കുവെക്കുന്നത്.

ഹോട്ടല്‍ മുറിയില്‍ വച്ച്‌ പലതവണ ശല്യം ചെയ്തു. ‌ഹോട്ടല്‍മുറിയുടെ ബെല്ലടിച്ച്‌ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു.

എതിർത്തപ്പോള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറി. മൂന്ന് ദിവസം തുടർച്ചയായി ബുദ്ധിമുട്ടിച്ചു. താൻ ചീത്ത വിളിച്ചപ്പോള്‍ ഓടിപ്പോയി. പിന്നീട് സെറ്റില്‍ വെച്ച്‌ പ്രതികാര ബുദ്ധിയോടെ പെരുമാറി. സീൻ വിവരിച്ച്‌ തരാൻ പോലും പിന്നീട് സംവിധായകൻ തയ്യാറായില്ല. സിനിമാ മേഖലയില്‍ നിന്ന് ഇല്ലാതാക്കുമെന്ന് തുളസീദാസ് പറഞ്ഞിരുന്നു. നൊട്ടോറിയസ് ഡയറക്ടറെന്നാണ് എല്ലാവരും അയാളെ വിളിച്ചിരുന്നതെന്നും ഗീതാ വിജയൻ പറഞ്ഞു.

പ്രൊഡക്ഷൻ കണ്‍ഡ്രോളർ അരോമ മോഹനെതിരെയും ഗീതാ വിജയൻ ആരോപണം ഉന്നയിച്ചു. ഈ വിഷയത്തില്‍ എഎംഎംഎയില്‍ പരാതി നല്‍കിയിരുന്നു. അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചാണ് ആദ്യം പറഞ്ഞത്.

പ്രൊജക്ടിന് വേണ്ടി വിളിക്കുമ്ബോഴാണ് അരോമ മോഹൻ മോശമായി സംസാരിച്ചത്. ആ ചിത്രത്തിനായി പിന്നെ വിളിച്ചിട്ടില്ല. പരാതി നല്‍കിയിട്ടും അയാള്‍ക്ക് ധാരാളം ചിത്രങ്ങള്‍ ഉണ്ട്. തനിക്കാണ് ചിത്രങ്ങളില്ലാതായതെന്നും ഗീതാ വിജയൻ വ്യക്തമാക്കി.

ഓരോ സിനിമയിലും ഓരോ ആളുകളാണ് പവർഫുള്‍. ഇടവേള ബാബു അരോമ മോഹനെ വിളിച്ച്‌ ചീത്ത പറഞ്ഞു എന്നാണ് അറിഞ്ഞത്. തുളസീദാസിനെതിരെയുള്ള ശ്രീദേവികയുടെ പരാതിയില്‍ അവർക്കൊപ്പം നില്‍ക്കുമെന്നും ഗീതാ വിജയൻ അറിയിച്ചു.

Related posts

Leave a Comment