ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ പണിയില്‍ അപാകത; മാര്‍ബിള്‍ കമ്ബനി ഉള്‍പ്പെടെ 3 സ്ഥാപനങ്ങള്‍ക്ക് 17.83 ലക്ഷം പിഴ

സിനിമാതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന പേരിലുള്ള വീടിന്റെ നിർമാണ പ്രവർത്തനങ്ങളില്‍ ഗുരുതരമായ പിഴവുകള്‍ വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

2014ലാണ് താരം എറണാകുളം ചെമ്ബുമുക്കില്‍ വീട് നിർമിച്ചത്.

വീടിന്റെ പണികള്‍ പൂർത്തിയായി നാലുവർഷം കഴിഞ്ഞപ്പോള്‍ തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിലേക്ക് എത്തുകയും ചെയ്തു. 2018 ഫെബ്രുവരിയില്‍ നോട്ടീസ് അയച്ചത് അടക്കം എതിർകക്ഷികളായ കമ്ബനികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് അശോകൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്.

എറണാകുളത്തെ പി കെ ടൈല്‍ സെന്റർ, കേരള എ ജി എല്‍ വേള്‍ഡ് എന്നീ സ്ഥാപനങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്ത ഫ്ലോർ ടൈല്‍സ് അശോകൻ വാങ്ങിയത്. എൻ എസ് മാർബിള്‍ വർക്സിന്റെ ഉടമ കെ എ പയസിന്റെ നേതൃത്വത്തിലാണ് ടൈല്‍സ് വിരിക്കുന്ന പണികള്‍ നടന്നത്.

ടൈലുകള്‍ വാങ്ങിയതിന് രേഖകള്‍ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉത്പപന്നത്തിന്റെ അപാകത സംബന്ധിച്ച്‌ യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നും പരാതിക്കാരന്റെ കൈവശം ഇല്ലെന്നും എതിർകക്ഷികള്‍ വാദിച്ചു. ടൈല്‍സ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു.

എന്നാല്‍ ഇൻവോയ്‌സും വാറന്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നല്‍കാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവർത്തി അധാർമിക വ്യാപാര രീതിയുടെ നേർചിത്രമാണെന്ന് കോടതി നിരീക്ഷിച്ചു. ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബന്ധിതനാക്കിയ എതിർകക്ഷികളുടെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപെട്ടു.

പരാതിക്കാരനുണ്ടായ നഷ്ടങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്ക് രണ്ടാംഎതിർകക്ഷി 16,58,641 രൂപ നല്‍കണം. കൂടാതെ നഷ്ടപരിഹാരമായി എതിർകക്ഷികള്‍ ഒരു ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നല്‍കുവാനും കോടതി നിർദ്ദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. ടി ജെ ലക്ഷ്മണ അയ്യർ ഹാജരായി.

Related posts

Leave a Comment