കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ഉടന്‍ എന്‍ഐഎ ഏറ്റെടുക്കും. കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെയാണ് അറിയിച്ചത്. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. സന്ദീപ് നായരെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാള്‍ക്കായി കസ്റ്റംസ് തെരച്ചില്‍ തുടരുകയാണ്. കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതി സന്ദീപിന്റേതായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആറു മാസത്തിനിടെ ഏഴു തവണ സമാന രീതിയില്‍ സ്വര്‍ണം കടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ റിമാന്‍ഡിലുള്ള സരിത് കേസില്‍ മൂന്നാം കണ്ണി മാത്രമാണെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.
കേസില്‍ പങ്കുണ്ടെന്ന് കരുതുന്ന സ്വപ്‌ന സുരേഷിനു വേണ്ടിയും തെരച്ചില്‍ തുടരുകയാണ്. നേരത്തെ സ്വര്‍ണക്കടത്തില്‍ മുഖ്യസൂത്രധാര സ്വപ്‌ന സുരേഷാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. സ്വപ്‌ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹെെക്കോടതി ഇന്നു പരിഗണിക്കും. സ്വപ്‌ന സുരേഷിനു ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതിയില്‍ നിലപാടറിയിക്കും. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ക്കുമെന്ന് കസ്റ്റംസ് അഭിഭാഷകന്‍ കെ.രാംകുമാര്‍ പറഞ്ഞു. ജസ്റ്റിന് അശോക് മേനോന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വാദം കേള്‍ക്കുക. ബുധനാഴ്ച ഓണ്‍ലൈനായാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയ്‌ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള നിലപാടായിരിക്കും കസ്റ്റംസ് സ്വീകരിക്കുക.
അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിര്‍ദേശം. സ്വര്‍ണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസില്‍ ഇയാള്‍ സമ്മര്‍ദം ചെലുത്തിയതായി ഇന്നലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എയര്‍ കാര്‍ഗോ അസോസിയേഷന്‍ ഇന്ത്യ നേതാവാണ് ഹരിരാജ്. ഇയാള്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങളെയെല്ലാം ഹരിരാജ് നിഷേധിക്കുകയായിരുന്നു. തനിക്ക് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും അടുത്ത ബന്ധമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാന്‍ ഫോളോവര്‍ മാത്രമാണെന്നും കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് ഹരിരാജ് പ്രതികരിച്ചിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസിനെ വിളിച്ചെന്ന ആരോപണവും ഹരിരാജ് തള്ളിക്കളഞ്ഞിട്ടുണ്ട്.