സ്വര്‍ണക്കടത്ത്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതിയില്‍ പരിഗണിക്കവെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച റിപോര്‍ടിലാണ് ഇക്കാര്യം ചൂണ്ടികാട്ടുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കാന്‍ സ്വപ്‌ന സുരേഷിനെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ലഭിക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കുന്നു.ഈ മാസം അഞ്ചിന് വൈകുന്നേരം മൂന്നുമണി മുതല്‍ സ്വപ്‌ന സുരേഷന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണ്.
സ്വര്‍ണക്കടത്ത് സംശയിച്ച്‌ കസ്റ്റംസ് ബാഗ് തുറന്ന് പരിശോധിക്കുന്ന സമയത്താണ് ഇവര്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് കടന്നതെന്നും പറയുന്നു.ബാഗില്‍ സ്വര്‍ണമാണെന്ന് ഇവര്‍ക്ക് അറിയാമായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.യുഎഇ കോണ്‍സുലേറ്റ് അറിയാതെയാകാം സ്വര്‍ണക്കടത്ത് നടന്നിരിക്കുന്നതെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു.സ്വര്‍ണകടത്തില്‍ പ്രധാന പങ്കാണ് സ്വപ്‌നയ്ക്കുളളത്.ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്താല്‍ മാത്രമെ സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് വ്യക്തമാകു.കള്ളക്കടത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ട്.ഇതില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്.സ്വപ്‌ന സുരേഷിന്റെ സുഹൃത്ത് ഒളിവില്‍ കഴിയുന്ന സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തിരുന്നു.ചില സംഘങ്ങള്‍ക്കു വേണ്ടിയും സ്വപ്‌നയും കൂട്ടാളികളും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്.സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമെ ഇക്കാര്യത്തില്‍ എല്ലാം കൂടുതല്‍ വ്യക്തത വരികയുള്ളുവെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Comment