സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലുള്ള ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസ്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. നേരത്തെ ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദ് ചെയ്തിരുന്നു.

യുഎഇയിലെ സ്വര്‍ണ്ണക്കടത്തിന്റെ പ്രധാനകണ്ണി ഫൈസലാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒരു സുഹൃത്ത് വഴി ബന്ധപ്പെട്ട് ഇയാളെവിടെയാണെന്നും കസ്റ്റംസ് മനസിലാക്കി. ഇതിന് പിന്നാലെ സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നല്‍കുമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഫൈസല്‍ ആരോപിച്ചു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇയാളെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യുഎഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്ത് നല്‍കി. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയതായാണ് വിവരം.

എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതിയാണ് ഫൈസല്‍. വിദേശം കേന്ദ്രീകരിച്ച്‌ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്നതും നടപ്പാക്കിയിരുന്നതും ഫൈസലാണ് എന്നാണ് എന്‍.ഐ.എയും കസ്റ്റംസും കണ്ടെത്തിയിരിക്കുന്നത്.

അതിനിടെ ഇന്നലെ ഫൈസലിന്റെ തൃശ്ശൂരിലെ വീട്ടില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ഈ ബാങ്കുകളില്‍ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകള്‍ ഉണ്ടോ എന്നതും പരിശോധിക്കും.

Related posts

Leave a Comment