സ്വപ്‌ന സുരേഷും സന്ദീപ് നായരും 5 ദിവസം കസ്റ്റംസ് കസ്റ്റഡിയില്‍; ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറണ്ട്

തിരുവനന്തപുരം: ( 28.07.2020) സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും അഞ്ചു ദിവസം കസ്റ്റംസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ഓഗസ്റ്റ് ഒന്നാം തീയതി വരെയാണ് കസ്റ്റഡി കാലാവധി. കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.

കേസിലെ മറ്റ് രണ്ട് പ്രതികളായ ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യ കോടതി ഉത്തരവിട്ടു. കസ്റ്റംസിന്റെ അപേക്ഷപ്രകാരമാണ് നടപടി. സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും പ്രതി ചേര്‍ത്ത് കൊണ്ടുള്ള റിപ്പോര്‍ട്ട് കസ്റ്റംസ് കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനൊപ്പമാണ് ഇരുവരെയും ഇന്ത്യയില്‍ എത്തിക്കാന്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതിയില്‍ അപേക്ഷ നല്‍കിയത്.

അതേസമയം കേസില്‍ പ്രതികളായ ഹംജത് അലി, സംജു, മുഹമ്മദ് അന്‍വര്‍, ജിപ്‌സല്‍, മുഹമ്മദ് അബ്ദു ഷമീം എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കസ്റ്റംസ് കസ്റ്റഡി ആവശ്യപ്പെട്ട പത്തു പ്രതികളെ ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

അതേസമയം അഞ്ചു ദിവസത്തെ കസ്റ്റഡി ആവശ്യം ഇല്ലെന്നു സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്‍ഐഎ കസ്റ്റഡിയിലിരിക്കെ ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് ദിവസങ്ങളുടെ എണ്ണം കുറയ്ക്കണം. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നതിനാല്‍ അവരുടെ ആവശ്യ പ്രകാരം ആണ് ബാഗ് വിട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ടത് എന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിയ കോടതി കസ്റ്റംസിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഇരുവരെയും കസ്റ്റംസിന് കൈമാറും.

Related posts

Leave a Comment