സ്വത്ത് തര്‍ക്കം; രണ്ടാനച്ഛന്‍ ആസിഡ് ഒഴിച്ച്‌ പരിക്കേറ്റയാള്‍ മരിച്ചു

പേരാവൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ആസിഡ് ആക്രമണത്തിനിരയായയാള്‍ മരിച്ചു. രണ്ടാനച്ഛന്‍്റെ ആക്രമണത്തില്‍ പരിക്കേറ്റ മണത്തണ മാന്തോട്ടം കോളനിക്ക് സമീപത്തെ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ ( 50 ) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഒക്ടോബര്‍ 29-നാണ് ബിജു അക്രമിക്കപ്പെട്ടത്. ആക്രമണം നടത്തിയ മങ്കുഴി ജോസിനെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.ആസിഡ് ആക്രമണത്തില്‍ ബിജുവിന്‍റെ മുഖത്തും ശരീരത്തിലും മാരകമായി പൊള്ളലേറ്റു. ആസിഡ് ഒഴിച്ചതിന് പുറമെ ജോസ് ബിജുവിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. മണത്തണയിലെ കുളത്തില്‍ കുളിക്കാന്‍ എത്തിയ ബിജുവിനെ ആക്രമിക്കാന്‍ ബക്കറ്റില്‍ ആസിഡുമായി ജോസ് കാത്തു നില്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ജീപ്പില്‍ വരികയായിരുന്ന ബിജുവിനെ തടഞ്ഞു നിര്‍ത്തി പൊടുന്നനെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

പ്രാണരക്ഷാര്‍ത്ഥം സ്വന്തം വീടിന് സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറിയ ബിജുവിനെ ജോസ് പിന്തുടര്‍ന്ന് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തെയും ജോസ് തടഞ്ഞു. കൂടുതല്‍ പേര്‍ സംഭവ സ്ഥലത്ത് എത്തിയതോടെ ഓടി രക്ഷപ്പെട്ട ജോസിനെ പിന്നീട് മടപ്പുരച്ചാല്‍ റോഡില്‍ വെച്ച്‌ പോലീസ് പിടികൂടുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

കുടുംബ പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ പ്രദേശത്തെ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആദ്യം പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു .

പരേതനായ ചാക്കോയുടെയും ലീലാമ്മയുടെയും മകനാണ് ബിജു. ഭാര്യ: ഷെല്‍മ. മകന്‍: ലിയോ. സഹോദരങ്ങള്‍: ബിന്ദു, ബിനു, ലിജോ. സംസ്കാരം പിന്നീട്.

Related posts

Leave a Comment