സ്വകാര്യ ബാങ്കില്‍ സ്വപ്‌നയുടെ നിക്ഷേപം 38 കോടി; ലോക്കര്‍ ഉള്ളതായും എന്‍ഫോഴ്‌സ്‌മെന്റ്, പണം നിക്ഷേപിച്ച അക്കൗണ്ടുകളിലേക്കും അന്വേഷണം

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് സ്വകാര്യ ബാങ്കില്‍ കോടികളുടെ നിക്ഷേപം ഉള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് വെളിപ്പെടുത്തല്‍. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കില്‍ 38 കോടിയുടെ നിക്ഷേപമുള്ളതായാണ് റിപ്പോര്‍ട്ട്്. ഇവിടത്തെ ലോക്കര്‍ സംവിധാനവും സ്വപ്‌നയ്ക്കുണ്ട്.

കേസിലെ മറ്റൊരു പ്രതിയായ സന്ദീപിനും ഇവിടെ നിക്ഷേപമുള്ളതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. പല അക്കൗണ്ടുകളില്‍ നിന്നായി സ്വപ്‌നയുടെ ഈ അക്കൗണ്ടിലേക്ക് പണം വന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നും പണം ലഭിച്ചിട്ടുണ്ട്.

സ്വപ്‌നയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചവരെ കുറിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം തലസ്ഥാനത്തെ മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണബാങ്കുകളിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട. ്‌ഈ സ്വകാര്യബാങ്കിന്റെ വിവിധശാഖകളിലായി ആറ് അക്കൗണ്ടുകളും ഒരു ലോക്കറും സ്വപ്നയ്ക്കുണ്ടെന്നാണ് സംശയിക്കുന്നത്.

കോണ്‍സുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ശേഖരിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യംചെയ്തെന്നാണ് വിവരം.

അതിനിടെ കൊടുവള്ളി നഗരസഭ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക കണ്ണിയാണെന്ന് കണ്ടെത്തല്‍. വ്യാഴാഴ്ച രാവിലെ ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് തെരച്ചില്‍ നടത്തുകയും തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ റമീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ഫൈസലിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

Related posts

Leave a Comment