‘സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായത്, പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ല’; രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമര്‍ശവുമായി പാലക്കാട് ഡിസിസി പ്രസിഡൻറ്

പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമർശവുമായി പാലക്കാട് ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ.

രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും എ തങ്കപ്പൻ ആരോപിച്ചു.

മുതിർന്ന നേതാക്കള്‍ അടക്കം നിർദേശിച്ച കാര്യങ്ങള്‍ സ്ഥാനാർത്ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. എ.വി ഗോപിനാഥ് ഫാക്ടർ ആലത്തൂരില്‍ പ്രവർത്തിച്ചിട്ടില്ല.

ആകെ കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ തങ്കപ്പൻ പറഞ്ഞു.

അതേസമയം, വിവാദങ്ങള്‍ക്കില്ലെന്നായിരുന്നു ഡിസിസിയുടെ ആരോപണത്തില്‍ രമ്യാ ഹരിദാസിൻറെ മറുപടി.

പറയാനുളളത് പാർട്ടി വേദികളില്‍ പറയുമെന്നും വിവാദത്തിനില്ലെന്നും രമ്യാ ഹരിദാസ് പറഞ്ഞു. ഡിസിസി പ്രസിഡൻറിൻറെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല.

എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ തന്നെയാണ് പ്രവർത്തിച്ചു പോകുന്നത്. തോല്‍വിയുടെ കാര്യം പാർട്ടി പരിശോധിക്കട്ടെയന്നും രമ്യാ ഹരിദാസ് പറഞ്ഞു.

അതേസമയം, തൻറെ നിലപാട് രമ്യയുടെ തോല്‍വിക്ക് ഒരു ഘടകമായി എന്ന് കോണ്‍ഗ്രസ് വിമത നേതാവ് എ വി ഗോപിനാഥ് പറഞ്ഞു.

കോണ്‍ഗ്രസിൻറെ സംഘടന സംവിധാനം ദുർബലമാണ്. ഇതാണ് ബിജെപിക്ക് വോട്ട് കൂടാൻ കാരണം.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ആർക്കൊപ്പം നില്‍ക്കണമെന്ന് ആലോചിച്ചു തീരുമാനിക്കും.

പാലക്കാട്ടും തന്റെ സംഘടനാ സ്വാധീനം ശക്തമാണ്.

രമ്യയുടെ തീവ്രമായ പരിശ്രമം കൊണ്ടാണ് രാധാകൃഷ്ണന് ജയം ഉണ്ടായതെന്നും എ വി ഗോപിനാഥ് പരിഹസിച്ചു.

Related posts

Leave a Comment