സോളാര്‍ ഗൂഢാലോചന കേസ്: ഗണേഷ്‌കുമാര്‍ 18ന് നേരിട്ട് ഹാജരാകണം; പരാതിക്കാരിക്ക് വീണ്ടും സമന്‍സ്

കൊട്ടാരക്കര: സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്ക്ക് തിരിച്ചടി.

ഗണേഷ്‌കുമാര്‍ ഒക്‌ടോബര്‍ 18ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

കേസില്‍ ഒന്നാം എതിര്‍കക്ഷിയായ പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയക്കാനും കോടതി ഉത്തരവിട്ടു.

ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിചേര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച്‌ അഭിഭാഷകനായ സുധീര്‍ കുമാര്‍ 2017ല്‍ പരാതി നല്‍കുന്നത്.

2018ല്‍ ഉമ്മന്‍ ചാണ്ടി കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയിരുന്നു. ഗണേഷ്‌കുമാറിന് തന്നോട് വിരോധമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി മൊഴിയില്‍ പറഞ്ഞിരുന്നു.

പ്രാഥമിക അന്വേഷണം നടത്തിയ കോടതി പ്രഥമദൃഷ്ട്യ കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് കണ്ടാണ് സമന്‍സ് അയച്ചത്. എന്നാല്‍ ഗണേഷ്‌കുമാറിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ച്‌ സ്‌റ്റേ വാങ്ങിയിരുന്നു. സ്‌റ്റേയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

അതേസമയം, മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗണേഷ്‌കുമാറിന്റെ അഭിഭാഷകന്‍ അറിയിച്ചു.

Related posts

Leave a Comment