സൈനികന്‌ നാടിന്റെ യാത്രാമൊഴി

സിക്കിമില്‍ സേനാവാഹനം കൊക്കയിലേക്ക്‌ മറിഞ്ഞ്‌ മരിച്ച പാലക്കാട്‌ മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ്‌ പുത്തന്‍വീട്ടില്‍ വൈശാഖിന്റെ (26) മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ പാമ്പടി ഐവര്‍മഠം ശ്‌മശാനത്തില്‍ സംസ്‌കരിച്ചു.

ഞായറാഴ്‌ച വൈകിട്ട്‌ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം രാത്രി വാളയാര്‍ അതിര്‍ത്തിയില്‍ മന്ത്രി എം ബി രാജേഷ്‌ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഏറ്റുവാങ്ങി.

മുഖ്യമന്ത്രിക്കു വേണ്ടി പുഷ്‌പചക്രം അര്‍പ്പിച്ചു. രാത്രി ഒമ്ബതരക്ക്‌ മാത്തൂരിലെ വീട്ടിലും തിങ്കളാഴ്‌ച ചുങ്കമന്ദം എയുപി സ്‌കൂളിലും പൊതുദര്‍ശനത്തിനുവച്ചു.

നാനാതുറകളില്‍നിന്നായി നിരവധിപേര്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ഒഴുകിയെത്തി. വൈശാഖ്‌ പഠിച്ച കുത്തനൂര്‍ ഹൈസ്‌കൂളിലെയും തോലനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും സഹപാഠികള്‍ ഈറന്‍ മിഴികളോടെ കൂട്ടുകാരനെ ഒരുനോക്കുകണ്ടു.

സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. മന്ത്രി കെ കൃഷ്ണന്‍കുട്ടി സംസ്ഥാന സര്‍ക്കാരിനുവേണ്ടി പുഷ്‌പചക്രം സമര്‍പ്പിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്‌ ബാബു, എംഎല്‍എമാരായ കെ ഡി പ്രസേനന്‍, പി പി സുമോദ്‌, കെ ശാന്തകുമാരി, ഷാഫി പറമ്പില്‍, വി കെ ശ്രീകണ്‌ഠന്‍ എംപി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം വി ചെന്താമരാക്ഷന്‍,

ഏരിയ സെക്രട്ടറി എ അനിതാനന്ദന്‍, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി കെ ചാമുണ്ണി, ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പന്‍, മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ ചെയര്‍മാന്‍ സ്വാമി സുനില്‍ദാസ്‌, ജില്ലാ പൊലീസ്‌ മേധാവി ആര്‍ വിശ്വനാഥ്‌, വിവിധ സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു.

കോയമ്പത്തൂര്‍ 110 ബറ്റാലിയന്‍ ടെറിറ്റോറിയല്‍ ആര്‍മി അംഗങ്ങളുടെ നേതൃത്വത്തിലാണ്‌ മൃതദേഹം എത്തിച്ചത്‌. വെള്ളി രാവിലെ ഇന്ത്യ–ചൈന അതിര്‍ത്തി പ്രദേശമായ വടക്കന്‍ സിക്കിമിലെ സോമയിലുണ്ടായ അപകടത്തിലാണ്‌ വൈശാഖ്‌ മരിച്ചത്‌.

വൈശാഖും മൂന്ന്‌ ജൂനിയര്‍ കമീഷന്‍ഡ്‌ ഉദ്യോഗസ്ഥരുമടക്കം 16 പേരാണ്‌ മരിച്ചത്‌. 221 കരസേന റെജിമെന്റില്‍ നായിക്കായ വൈശാഖ്‌ എട്ടുവര്‍ഷം മുൻപാണ്‌ സൈന്യത്തില്‍ ചേര്‍ന്നത്‌.

Related posts

Leave a Comment