സെനറ്റ് യോഗത്തില്‍ മന്ത്രിയെ ആരാണ് ചുമതലപ്പെടുത്തിയത്? ആര്‍ ബിന്ദുവിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് കോടതിയോട് ബഹുമാനമില്ലെന്നും യൂണിവേഴ്‌സിറ്റി നടപടികളില്‍ പ്രൊ വൈസ്

ചാന്‍ലസര്‍ ഇടപെടരുതെന്ന് കോടതിവിധിയുണ്ടെന്നും മിനിമം മര്യാദപോലും അവര്‍ കാണിച്ചില്ലെന്നും പറഞ്ഞു.

കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് യോഗത്തില്‍ മന്ത്രി പങ്കെടുത്തതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.

എന്തിനാണ് മന്ത്രി ഈ യോഗത്തില്‍ പങ്കെടുക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.

സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രിയെ താന്‍ ചുമതലപ്പെടുത്തിയിട്ടില്ല. എന്നിട്ടും പങ്കെടുത്ത മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണ്.

സുപ്രീംകോടതി ഉത്തരവ് മന്ത്രി ലംഘിച്ചു. കോടതി വിധിക്ക് പുല്ലുവിലയാണ് മന്ത്രി നല്‍കിയതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

ഇതിനൊപ്പം എസ്‌എഫ്‌ഐ യെ വിമര്‍ശിക്കാനും ഗവര്‍ണര്‍ മറന്നില്ല.

എസ്‌എഫ്‌ഐ – പിഎഫ്‌ഐ സഖ്യമാണ് ഇപ്പോഴുള്ളതെന്നും തനിക്കെതിരേ പ്രതിഷേധിക്കുന്നത് എസ്‌എഫ്‌ഐ മാത്രമല്ലെന്നും പിഎഫ്‌ഐ കൂടി ചേര്‍ന്നാണെന്നും പറഞ്ഞു.

നിരോധിത സംഘടനയെ ഉപയോഗിച്ചാണ് സര്‍ക്കാര്‍ തന്നെ നേരിടുന്നത്. ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട് തനിക്ക് കിട്ടിയിട്ടുണ്ടെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന കേരളസര്‍വകലാശാല സെനറ്റ് യോഗത്തില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കിയെന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് രാവിലെ മന്ത്രി ആര്‍ ബിന്ദു മറുപടി പറഞ്ഞിരുന്നു.

പ്രശ്നക്കാരെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്നാണ് മന്ത്രി തിരിച്ചടിച്ചത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് ആരാണെന്നത് എല്ലാവര്‍ക്കും അറിയാമെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

സെനറ്റ് യോഗത്തില്‍ മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കിയ ചിലര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നായിരുന്നു ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Related posts

Leave a Comment