സെക്രട്ടറിയേറ്റില്‍ കോവിഡ് പടരുന്നു; ലൈബ്രറി അടച്ചു, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ കോവിഡ് പടരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലും വനംവകുപ്പ്, ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രിമാരുടെ ഓഫിസിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കോവിഡ് ബാധിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

നിരവധി പേര്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ സെന്‍ട്രല്‍ ലൈബ്രറിയും അടച്ചു. 23 വരെയാണ് ലൈബ്രറി അടച്ചിരിക്കുന്നത്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും മറ്റു ഓഫിസുകളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫീസിലെ ഏഴിലധികം ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിച്ചതയാണ് വിവരം. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിര്‍ദേശവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

കെഎസ്‌ആര്‍ടിസിയിലും കോവിഡ് പ്രതിസന്ധി രൂക്ഷമാണ്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്ക് ഉള്‍പ്പടെ ജില്ലയില്‍ എണ്‍പതിലധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചു. കെഎസ്‌ആര്‍ടിസിയുടെ ഓഫീസിലും രോഗവ്യാപനമുണ്ട്. എറണാകുളം ഡിപ്പോയില്‍ മാത്രം 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.

ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. എഡിജിപി, എസ് പി ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. വിവിധ പൊലീസ് സ്റ്റേഷനുകളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related posts

Leave a Comment