ന്യൂഡൽഹി: 2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്കാണ്.
ആറാം റാങ്ക് നേടിയ ഗഹന നവ്യ ജെയിംസാണ് മലയാളികളിൽ ഒന്നാമത്.
വി.എം.ആര്യ (36), അനൂപ് ദാസ് (38), എസ്. ഗൗതം രാജ് (63) എന്നിങ്ങനെയാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികൾ.
കോട്ടയം പാലാ പുലിയന്നൂർ സ്വദേശിനിയായ ഗഹന നവ്യ ജെയിംസ് (25), എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്.
പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്.
പാലാ െസന്റ്.മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി.
യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി. പാലാ സെന്റ്.തോമസ് കോളജ് റിട്ടപ്രഫ. ജെയിംസ് തോമസിന്റെ മകളാണ്.
ഇഷിത കിഷോറിനാണ് ദേശീയതലത്തിൽ ഒന്നാം റാങ്ക്.
ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്. ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാർശ.
2022 ജൂൺ 5നായിരുന്നു പ്രിലിമിനറി പരീക്ഷ . മെയിൻ പരീക്ഷ സെപ്റ്റംബർ 16 മുതൽ 25 വരെ നടത്തി. ഡിസംബർ 6ന് ഫലം പ്രഖ്യാപിച്ചു.
മേയ് 18നാണ് അഭിമുഖങ്ങൾ അവസാനിച്ചത്.