സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പ്; ഫർഹാനയെ മുൻപേ പരിചയം, നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചു

കോഴിക്കോട്:  ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തി ശരീരം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി പാലക്കാട് അട്ടപ്പാടിയിലെ കൊക്കയിൽ തള്ളിയ കേസിൽ വഴിത്തിരിവ്.

സംഭവം മുൻപു സംശയിച്ചിരുന്നതുപോലെ ഹണിട്രാപ്പിന്റെ ഭാഗമാണെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് വെളിപ്പെടുത്തി.

സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട സിദ്ദിഖിനെ പ്രതികളിലൊരാളായ ഫർഹാനയാണ് ലോഡ്ജിലേക്ക് ക്ഷണിച്ചത്. മറ്റു പ്രതികളായ ഷിബിലിയും ആഷിഖും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു.

സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമം ചെറുത്തു. പിടിവലിക്കിടെ ഫർഹാന നേരത്തെ കയ്യിൽ കരുതിയിരുന്ന ചുറ്റിക ഷിബിലിക്ക് നൽകി.

ഷിബിലി ചുറ്റിക കൊണ്ട് സിദ്ദിഖിന തലക്കടിച്ചു. നിലത്ത് വീണ സിദ്ദിഖിനെ ആഷിഖ് നെഞ്ചിൽ ചവിട്ടി. കൊലപ്പെടുത്തിയ ശേഷം പുറത്ത് നിന്ന് ഇലക്ട്രിക് കട്ടറും രണ്ടു ട്രോളി ബാഗുകളും വാങ്ങി.

സിദ്ദിഖും ഫർഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫർഹാനയെ നേരത്തെ അറിയാം.

ഫർഹാന പറഞ്ഞതനുസരിച്ചാണ് സിദ്ദിഖ് ഷിബിലിക്ക് ജോലി നൽകിയത്.

സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത് ഫർഹാന പറഞ്ഞിട്ടാണെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.

Related posts

Leave a Comment