സഹദ് ‘അമ്മ’യാകാനൊരുങ്ങുന്നു; മാതാപിതാക്കളാവുന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ് പങ്കാളികള്‍

കോഴിക്കോട്: ഒരു കുഞ്ഞിന് ജന്മം നല്‍കി താലോലിക്കുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്ന സുദിനത്തിനുള്ള കാത്തിരിപ്പിലാണ് ട്രാന്‍സ് പങ്കാളികളായ സിയ പവലും സഹദും.

ഒരുമാസത്തിനപ്പുറം കുഞ്ഞ് മിഴിതുറക്കുന്നതോടെ ഇരുവരും ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തില്‍ ഇന്ത്യയിലെ ആദ്യ മാതാപിതാക്കളാകും. ഇന്‍സ്റ്റഗ്രാമില്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ച്‌ സിയ പവലാണ് ഇക്കാര്യം അറിയിച്ചത്.

ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞ സിയയും സഹദും ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മലപ്പുറത്തുനിന്നുള്ള സിയ പ്ലസ് വണിന് പഠിക്കുമ്പോള്‍ ഉമ്മ മരിക്കുകയും പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.

പിന്നീട് പഠനം മുടങ്ങിയതോടെ ഇവര്‍ മൂത്ത സഹോദരിയുടെ വീട്ടിലായി താമസം. ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞതോടെ വീടുവിട്ട് കോഴിക്കോട്ടെ ട്രാന്‍സ് കമ്യൂണിറ്റി ഷെല്‍ട്ടര്‍ ഹോമില്‍ അഭയംതേടുകയും ദീപാറാണിയെന്ന ട്രാന്‍സ് വ്യക്തിയുടെ മകളാവുകയും ചെയ്തു.

നിലവില്‍ നൃത്താധ്യാപികയാണ്. ട്രാന്‍സ് കമ്യൂണിറ്റിയുടെ പരിപാടിയിലാണ് ആദ്യമായി സഹദിനെ കണ്ടത്.

തിരുവനന്തപുരം സ്വദേശിയായ സഹദിന്റേത് മത്സ്യത്തൊഴിലാളി കുടുംബമാണ്. വീട് സൂനാമിയില്‍ നഷ്ടമായി. ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞതിനുപിന്നാലെയാണ് സഹദും കോഴിക്കോട്ടെത്തിയത്.

പിന്നീട് അഷിതയെന്ന ട്രാന്‍സ് വ്യക്തിയുടെ മകനായി. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ്. ഇരുവരും തമ്മിലെ പരിചയം പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും എത്തിയതോടെയാണ് കോഴിക്കോട് ഉമ്മളത്തൂരില്‍ താമസം തുടങ്ങിയത്.

മനസ്സുകൊണ്ട് ട്രാന്‍സ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം പാതിവഴിയില്‍ മാത്രമാണ് മാറ്റമുള്‍ക്കൊണ്ടത്. സഹദ് ഹോര്‍മോണ്‍ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തു.

ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് ഇരുവരുടെയും മനസ്സില്‍ കുഞ്ഞിനുള്ള ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാന്‍സ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നില്ല.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിലാണ് സഹദിന്റെ ഗര്‍ഭപരിചരണ ചികിത്സ. കുഞ്ഞിന് മുലപ്പാല്‍ നല്‍കാനാവില്ലെങ്കിലും ആശുപത്രിയിലെ മില്‍ക്ക് ബാങ്ക് വഴി സംവിധാനമുണ്ടാക്കാനാണ് ആലോചന.

തങ്ങളനുഭവിച്ച വേദനകളുടെയും പരിഹാസങ്ങളുടെയും മുറിവുണക്കി ഭാവിജീവിതത്തിന് നിറംപകരാന്‍ കുഞ്ഞിനാവുമെന്ന് സിയയും സഹദും പറയുന്നു.

ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം അറിഞ്ഞു വളര്‍ന്ന കാലമത്രയും ഉള്ളിലുണ്ടായ സ്വപ്നം ”അമ്മ’ എന്നതായിരുന്നെന്ന് ഇന്‍സ്റ്റഗ്രാമില്‍ സിയ പവല്‍ പറയുന്നു.

ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മ മത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം… ഞാന്‍ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങള്‍ അറിയുന്നു.

ആരാണെന്ന് പോലും അറിയാത്ത ഒരാള്‍ക്ക് പേരും കണ്ടു വച്ച്‌ കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതിക്ഷ.

എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേള്‍ക്കാന്‍ കാത്തിരിക്കുന്നു,  കുറഞ്ഞ ദിനങ്ങള്‍ മാത്രം.

ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നല്‍കണേ നാഥാ, എൻറെ സ്വപ്നങ്ങള്‍ക്കു ചിറകുവിരിച്ച്‌ കൂട്ടായത് എൻറെ ഇക്ക-സിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Related posts

Leave a Comment