മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. ഇന്നലെ രവീന്ദ്രന്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. നീണ്ട പതിമൂന്ന് മണിക്കൂറാണ് രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലിനായി രവീന്ദ്രന്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അന്വേഷണ സംഘം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ രാവിലെ എട്ടേ മുക്കാലിനാണ് സി എം രവീന്ദ്രന്‍ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. രാത്രി 11.15 നാണ് രവീന്ദ്രനെ ഇ ഡി വിട്ടയച്ചത്. സ്വര്‍ണ്ണക്കടത്തിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കലും ബിനാമി ഇടപാടുകളും ഇ ഡി അന്വേഷിക്കുന്നുണ്ട്.
നാലാം തവണ നോട്ടീസ് നല്‍കിയ ശേഷമാണ് രവീന്ദ്രന്‍ ഇ ഡിക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ മൂന്ന് തവണയും അസുഖം ചൂണ്ടിക്കാട്ടി ഒഴിവാക്കുകയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. രവീന്ദ്രനുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളില്‍ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇഡിക്കു ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമുള്ള രേഖകള്‍ സമര്‍പ്പിച്ചിരുന്നു. മൊഴിയും രേഖകളും വിശദമായി പരിശോധിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.