സക്കീറിന് നാടിന്റെ അന്ത്യാഞ്ജലി

പാമ്പു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റു മരിച്ച സക്കീര്‍ ഹുസൈന് നാട് കണ്ണീരോടെ അന്ത്യയാത്ര നല്‍കി. നാവായിക്കുളത്തു നിന്നും മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ സക്കീറിന്റെ കൈക്കു കടിയേറ്റാണ് മരണം സംഭവിച്ചത് .ഇന്നലെ രാവിലെ മുതല്‍ മംഗലപുരം ശാസ്തവട്ടം റബീന മന്‍സിലിലേക്ക് നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരും വന്നു പോകുകയായിരുന്നു. സക്കീര്‍ – ഹസീന ദമ്ബതികളുടെ ഏഴു വയസുള്ള മകള്‍ നേഹ ബാപ്പ ഇനി ഒരിക്കലും മടങ്ങി വരില്ലെന്നറിയാതെ കാത്തു നില്‍ക്കുകയായിരുന്നു. രണ്ടു മാസം പ്രായമുള്ള നിഹ ഇവരുടെ ഇളയ മകളാണ്.

ഏഴു സഹോദരങ്ങളും പിതാവ് ഷാഹുല്‍ ഹമീദും സക്കീറിന്റെ വേര്‍പാടിന്‍്റെ ഞെട്ടലിലാണ്.ഇന്നലെ ഉച്ചയോടെ മൃതദേഹം കുടുംബവീടിനു മുന്നിലെത്തിയതോടെ കൂടി നിന്നവര്‍ക്ക് കരച്ചിലടക്കാനായില്ല. അന്ത്യോപചാരങ്ങള്‍ക്കു ശേഷം പെരുമാതുറ ചേരമാന്‍ തുരുത്ത് മുസ്ലീം ജമാ അത്ത് കബര്‍സ്ഥാനില്‍ കബറടക്കം നടന്നു. വൈകിട്ട് ശാസ്തവട്ടത്ത് അനുശോചന യോഗം ചേര്‍ന്നു.

മംഗലപുരം ശാസ്തവട്ടം കിഴക്കേ മുക്കില്‍ വാടക വീട്ടിലാണ് സക്കീറും കുടുംബവും കഴിഞ്ഞിരുന്നത്. ഇവിടെ വലിയ രണ്ടു ബാരലുകളിലായി ഇപ്പോഴും 25 ലധികം പാമ്പുകളുണ്ട്. ശാസ്തവട്ടം വാര്‍ഡംഗം ദീപാ സുരേഷ് വനം വകുപ്പില്‍ അറിയിച്ചതിനെ തുടര്‍ന്ന് വൈകിട്ടോടെ പരുത്തിപ്പള്ളിയില്‍ നിന്നും റാപ്പിഡ് റെസ്പോണ്‍സ് ടീമിലെ അഞ്ചംഗ സംഘം സ്ഥലത്തെത്തി ബാരലുകളില്‍ ഇരുന്ന പാമ്ബുകളെ കൊണ്ടുപോയി. ഇവയെ പരുത്തിപ്പള്ളിക്കു സമീപം കാട്ടില്‍ തുറന്നു വിടും.

Related posts

Leave a Comment