സംസ്ഥാനത്ത് ബസുകളില്‍ മിനിമം ചാര്‍ജ് 8 രൂപ തന്നെ; ഹൈക്കോടതി വിധിക്ക് സ്റ്റേ

കൊച്ചി: സംസ്ഥാനത്തെ ബസുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്തു.ഡിവിഷന്‍ ബെഞ്ചാണ് ഇത് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതോടെ മിനിമം ചാര്‍ജായ എട്ട് രൂപ തന്നെയായിക്കും ബസ് ചാര്‍ജ്.

നേരത്തെ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടി ഉത്തരവിട്ടിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു നേരത്തെ ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു.

ഇതിനെതിരെ ബസ് ഉടമകള്‍ ഹൈക്കോടിതയെ സമീപിക്കുകയായിരുന്നു. ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സ്വകാര്യ ബസുകള്‍ക്കും കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു. ഇൗ ഉത്തരവാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്.

നിലവില്‍ നിയന്ത്രണങ്ങള്‍ പാലിച്ച്‌ മാത്രമേ ബസില്‍ യാത്രക്കാരെ കയറ്റാന്‍ സാധിക്കൂ. സാമൂഹിക അകലം പാലിച്ചാണ് യാത്ര അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത സാമ്ബത്തിക നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും ചാര്‍ജ് കുറയ്ക്കരുതെന്നുമാണ് ബസ് ഉടമകള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം അംഗീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിധി.

എന്നാല്‍ ചാര്‍ജ് കുറച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നില്ല. താല്‍ക്കാലിക സ്റ്റേ മാത്രമാണുള്ളത്. നിയന്ത്രണങ്ങള്‍ പാലിച്ച്‌ സര്‍വീസ് നടത്താന്‍ ബസ് ഉടമകളോട് കോടതി നിര്‍ദേശിത്തുകയും ചെയ്തിരുന്നു. നിരക്ക് വര്‍ധന സംബന്ധിച്ച്‌ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് അംഗീകരിക്കുന്നുവെന്ന് പറഞ്ഞ ബസ് ഉടമകള്‍ അടുത്ത ദിവസം മുതല്‍ സമ്ബൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കുമെന്നും അറിയിച്ചു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതിനാല്‍ തന്നെ ബസുകള്‍ നിരത്തില്‍ ഇറക്കുന്നത് സംബന്ധിച്ച്‌ ംഎന്താണ് തീരുമാനമെന്ന് വ്യക്തമല്ല.

നേരത്തെ ഒന്നിടവിട്ട സീറ്റ് ഒഴിച്ചിടണമെന്ന് നിര്‍ദേശിച്ച സാഹചര്യത്തിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വര്‍ധിപ്പിച്ച നിരക്ക് കുറച്ചത്. ചാര്‍ജ് കൂട്ടേണ്ട സാഹചര്യം ഇപ്പോഴില്ല. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ പ്രതികരണം.

Related posts

Leave a Comment