ഷിരൂരിലെ തിരച്ചിലില്‍ ട്രക്കിന്റെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി; അര്‍ജുന്റെ ട്രക്ക് ആണോ എന്നതില്‍ സ്ഥിരീകരണമില്ല

ഷിരൂർ: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായി നടക്കുന്ന നാലാം ഘട്ട പരിശോധന നിർണ്ണായക ഘട്ടത്തിലേയ്ക്ക്.ഇന്ന് ഗംഗാവലി പുഴയില്‍ നടക്കുന്ന തിരച്ചിലില്‍ ട്രക്കിന്റെ രണഅട് ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മുങ്ങല്‍ വിധഗ്ദൻ ഈശ്വർ മാല്‍പെ പറഞ്ഞു.Cp4 മാർക്കില്‍ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്.എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അർജുൻറെ ലോറി ഉടമ മനാഫ് പറഞ്ഞു.

ട്രക്കിൻറെ മുൻ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്ബിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ബാക്കി മണ്ണിന് അടിയില്‍ ആകും ഉള്ളത്. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാല്‍പെ പറഞ്ഞതായി മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.നദിക്കടിയില്‍ തിരച്ചില്‍ തുടരുകയാണ്.നദിയില്‍ പതിനഞ്ച് അടി ആഴത്തിലാണ് ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.ടയർ മുകളിലായി തല കീഴായി കിടക്കുന്ന നിലയിലാണ് ട്രക്ക് ഉള്ളത്.

തിരച്ചില്‍ പുരോഗമിക്കുന്നയിടത്ത് നിരവധി തടിക്കഷണങ്ങള്‍ കണ്ടെന്ന് മാല്‍പെ അറിയിച്ചിരുന്നു. തടിക്കഷണങ്ങള്‍ മുഴുവനായി പുറത്തെത്തിക്കുന്നില്ലെന്നും കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നുമാണ് മാല്‍പെ പ്രതികരിച്ചത്. രാവിലെ എട്ട് മണിയോടെ ആരംഭിച്ച തിരച്ചിലാണ് പുരോഗമിക്കുന്നത്.

ഇന്നത്തെ തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജിങ്ങിന്റെ എതിർവശത്ത് നിന്ന് റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. കൂടാതെ ബാരിക്കേഡുകള്‍ വെച്ച്‌ റിപ്പോർട്ട് ചെയ്യുന്ന സ്ഥലത്തിനും പരിധി വെച്ചിട്ടുണ്ട്. ഡ്രഡ്ജർ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ച്‌ നേരത്തെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയയിടത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്‍ അർജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ട്രക്കിലെ വാട്ടർടാങ്ക് ക്യാരിയർ ആണ് കണ്ടെത്തിയത്.

Related posts

Leave a Comment