ഷാരോണ്‍ കേസ്: വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം; സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ഗ്രീഷ്മ

തിരുവനന്തപുരം: വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കാമുകനായ ഷാരോണിനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മ.

നിലവില്‍ കേരളത്തിലാണ് വിചരണ നടക്കുന്നത്. കന്യാകുമാരിയിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

ഗ്രീഷ്മയുടെ കേസിലെ മറ്റു പ്രതികളുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്.

സംഭവം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ വിചാരണയും അവിടെ നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് നിലവില്‍ നടപടികള്‍ പുരോഗമിക്കുന്നത്.

കേസിലെ നടപടികള്‍ കേരളത്തില്‍ നടക്കുന്നത് പ്രതികള്‍ക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാന്‍ തടസമാകും, കന്യാകുമാരിയില്‍ നിന്ന് വിചാരണ നടപടികള്‍ക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ ഹര്‍ജി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്.

കാമുകനായ ഷാരോണിന് കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ ഒന്നാംപ്രതിയാണ് ഗ്രീഷ്മ. 11 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മ ജയില്‍ മോചിതയായത്.

പോലീസ് കസ്റ്റഡിയില്‍ കഴിയവെ ബാത്‌റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഗ്രീഷ്മയ്ക്ക് വിവാഹാലോചന വന്നതിനെ തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ പലതവണ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല.

ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയതെന്നാണ് പോലീസ് കുറ്റപത്രം നടത്തിയത്.

Related posts

Leave a Comment