ആലപ്പുഴ: മാവേലിക്കരയിൽ ആത്മഹത്യാശ്രമം നടത്തിയ കൊലക്കേസ് പ്രതി ശ്രീമഹേഷിൻ്റെ (38) നില ഗുരുതരം.
മാവേലിക്കര സബ് ജയിലിൽവെച്ചു കഴുത്തിലെയും കയ്യിലെയും ഞരമ്പ് മുറിച്ചാണ് ഇയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആറു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീമഹേഷിനെ വൈകുന്നേരം നാലുമണിയോടെ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതിയെ മാവേലിക്കര സബ് ജയിലിൽ എത്തിച്ചപ്പോഴാണ് ആത്മഹത്യാശ്രമം നടത്തിയത്.
സൂപ്രണ്ടിൻ്റെ മുറിയിൽ എത്തിച്ചതിനിടെ പ്രതി മേശപ്പുറത്തിരുന്ന ബ്ലേഡ് ഉപയോഗിച്ചു കഴുത്തിലെയും കയ്യിലെയും ഞരമ്പ് മുറിക്കുകയായിരുന്നു. കയ്യിലെ പ്രധാന ഞരമ്പ് ആഴത്തിൽ മുറിഞ്ഞതായാണ് വിവരം.
കഴുത്തിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പ്രതി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ശ്രീമഹേഷ് മകളായ നക്ഷത്ര (6) യെ വീട്ടിൽവെച്ചു മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
ബഹളം കേട്ട് ഓടിയെത്തിയ ശ്രീമഹേഷിൻ്റെ അമ്മ സുനന്ദയാണ് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന കുട്ടിയെ കണ്ടത്. നിലവിളിച്ചു പുറത്തേക്കോടിയ സുനന്ദ (62) യെയും പ്രതി പിന്തുടർന്നെത്തി വെട്ടിപ്പരിക്കേൽപ്പിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമം നടത്തി. നെറ്റിക്ക് വെട്ടേറ്റ സുനന്ദ അപകടനില തരണം ചെയ്തു. മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്.
അതേസമയം നക്ഷത്രയുടെ കൊലപാതകം ആസൂത്രിതമാണെന്ന് പോലീസ് അറിയിച്ചു. പ്രതി ശ്രീമഹേഷ് പ്രത്യേകം തയ്യാറാക്കിയ മഴുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
മകളോടും അമ്മയോടുമുള്ള വിരോധം മൂലമാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. നക്ഷത്രയുടെ അമ്മ മൂന്നു വർഷം മുമ്പു ആത്മഹത്യ ചെയ്തിരുന്നു.