‘ശ്യാമണ്ണന്‍ ഒന്നു മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായിരുന്നു; സ്ത്രീധനത്തിന്റെ പേരില്‍, ഏഴു വര്‍ഷം പ്രണയിച്ചയാള്‍ തന്നെ നിഷ്കരുണം ഉപേക്ഷിച്ചപ്പോള്‍ മരണത്തിന്റെ വഴിതെരഞ്ഞെടുത്ത അര്‍ച്ചനയെന്ന 21-കാരിയുടെ അവസാന വാചകങ്ങളാണിത്. എല്ലാവരോടും ക്ഷമ ചോദിച്ചും, അനിയത്തിയോട് നന്നായി പഠിച്ച്, നല്ലൊരു ജോലി വാങ്ങി അച്ഛനെയും അമ്മയെയും നോക്കണമെന്നും പറഞ്ഞിട്ടാണ് അര്‍ച്ചന ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തില്‍ രാമഞ്ചേരി വാര്‍ഡിലെ മുരിക്കിന് വീട്ടില്‍ വിശ്വനാഥന്റെ മകളാണ് അര്‍ച്ചന. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഒതളങ്ങ എന്ന വിഷക്കായ കഴിച്ച് അര്‍ച്ചന ആത്മഹത്യ ചെയ്യുന്നത്.
പഠനത്തില്‍ മിടുക്കിയായിരുന്നു അര്‍ച്ചന വിശ്വനാഥന്. 2016-17 ലെ പ്ലസ് ടു പരീക്ഷയില്‍ കൊപ്പാറത്ത് എച്ച് എസ്സില്‍ നിന്നും സയന്‍സില്‍ ഒന്നാം റാങ്ക് നേടിയ സമയത്ത് അര്‍ച്ചനയെ അനുമോദിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ ഇപ്പോഴും ആ നാട്ടിലുണ്ട്. ബിഎസ് സി നഴ്സിംഗ് പഠിച്ച് നല്ലൊരു ജോലി അര്‍ച്ചനയും സ്വപ്നം കണ്ടിരുന്നു. മകളിലൂടെ തങ്ങളുടെ ദുരിതങ്ങള്‍ എല്ലാം തീരുമെന്ന പ്രതീക്ഷയിലായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളും. കുടുംബത്തിനു തന്റെ മേലുള്ള പ്രതീക്ഷകളെക്കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും ഇനിയും ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സ്വയം വിശ്വസിച്ചായിരുന്നു അര്‍ച്ചന മരണത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത്. അച്ഛന് കൊടുത്ത വാക്ക് തനിക്ക് പാലിക്കാന്‍ പറ്റിയില്ലെന്ന വിഷമം അര്‍ച്ചന ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, തന്നെ വഞ്ചിച്ചയാളോട് നന്നായി ജീവിക്കാനും പറഞ്ഞിട്ടാണ് മരണത്തിലേക്ക് ആ പെണ്‍കുട്ടി പോയത്. യുവാവിന്റെ വീട്ടുകാരെയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. “അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ, അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്ക്”, എന്നാണ് അര്‍ച്ചന എഴുതിയിരിക്കുന്നത്. ആവശ്യപ്പെട്ട സ്ത്രീധനം കിട്ടില്ലെന്നറിഞ്ഞാണ് അര്‍ച്ചനയുമായുള്ള വിവാഹത്തില്‍ നിന്നും യുവാവിന്റെ വീട്ടുകാര്‍ പിന്മാറിയതെന്നാണ് പരാതി. വീട്ടുകാരുടെ താത്പര്യത്തിനനുസരിച്ചായിരുന്നു യുവാവിന്റെ നിലപാട്. ഇതാണ് അര്‍ച്ചനയെ തകര്‍ത്തു കളഞ്ഞത്.
“എല്ലാവരും എന്നോട് ക്ഷമിക്കണം, എന്റെ അച്ഛന്റെ ആഗ്രഹം ഒന്നും നിറവേറ്റാന്‍ പറ്റിയില്ല. — (അനിയത്തി) നന്നായി പഠിക്കണം. ജോലി വാങ്ങണം, അച്ഛനെയും അമ്മയെയും നീ നോക്കണം. പഠിത്തത്തില്‍ ഉഴപ്പരുത്. എല്ലാവരും പറഞ്ഞു, ശ്യാമണ്ണനെ മറക്കാന്‍,, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരപോലെയാ. ശ്യാമണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പം ഇല്ല എന്നറിയാം. ശ്യാമണ്ണന്‍ ഒന്നു മനസിലാക്കണം. ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു”, ഇതായിരുന്നു അര്‍ച്ചനയുടെ ആത്മഹത്യ കുറിപ്പിന്റെ പൂര്‍ണ രൂപം.
കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായിരുന്നു അര്‍ച്ചന. സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന കുടംബം. വലിയ സ്ത്രീധന തുക കൊടുത്ത് മകളെ വിവാഹം കഴിച്ച് അയക്കാന്‍ വിശ്വനാഥന് പ്രാപ്തിയില്ലായിരുന്നു. അര്‍ച്ചന പ്ലസ് ടുവിന് പഠിക്കുമ്ബോള്‍ ഈ യുവാവ് വിവാഹ ആലോചനയുമായി വീട്ടില്‍ വന്നിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ആ സമയത്ത് വിവാഹം നടത്താന്‍ കഴിയില്ലെന്നായിരുന്നു അര്‍ച്ചനയുടെ മാതാപിതാക്കള്‍ പറഞ്ഞത്. പിന്നീട് അര്‍ച്ചന ബിഎസ് സി നഴ്സിംഗ് പഠിക്കാന്‍ പോയി. ഈ സമയത്തും യുവാവുമായി അടുപ്പമുണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ ഇതിനിടയ്ക്ക് വിദേശത്ത് പോയ യുവാവ് സാമ്ബത്തികമായി മെച്ചപ്പെടുകയും ചെയ്തു. ഇതിനുശേഷമാണ് പെണ്‍കുട്ടിയില്‍ നിന്നും ഇയാള്‍ അകലാന്‍ തുടങ്ങിയത്. അര്‍ച്ചന വിവാഹ കാര്യം പറയുമ്ബോള്‍ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തന്റെ സഹോദരിയെ 101 പവനും കാറും കൊടുത്താണ് വിവാഹം കഴിപ്പിച്ചതെന്നും ഇത്രയും തുക തന്നെ തനിക്കും വേണമെന്നുമായിരുന്നു യുവാവിന്റെ നിര്‍ബന്ധം. എന്നാല്‍, ദിവസക്കൂലിക്കാരനായ വിശ്വനാഥന് ഇത്രയും തുക നല്കി മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കാന്‍ കഴിയില്ലായിരുന്നു. ഇതിനിടയില്‍ യുവാവിന്റെ മാതാപിതാക്കള്‍ മറ്റൊരു വിവാഹബന്ധം മകനു വേണ്ടി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ വിവാഹത്തിന് യുവാവും സമ്മതിച്ചതോടെയാണ് അര്‍ച്ചന ജീവനൊടുക്കാന്‍ തീരുമാനിച്ചത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
അച്ഛനും അമ്മയും ജോലിക്കു പോയ സമയത്തായിരുന്നു അര്‍ച്ചന ഒതളങ്ങ കഴിക്കുന്നത്. ഈ സമയത്ത് അനിയത്തി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിഷക്കായ കഴിച്ച് അവശനിലയിലായ അര്‍ച്ചനെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാതാപിതാക്കളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ യുവാവ് ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.