ശബരിമലയില്‍ ഇന്ന് മകരവിളക്ക് ദര്‍ശനം; ഭക്തജനപ്രവാഹം, കനത്ത സുരക്ഷ

പത്തനംതിട്ട: മകരവിളക്കിന് സന്നിധാനത്തേക്ക് പോകേണ്ടവർ 15 ന് (തിങ്കളാഴ്ച) രാവിലെ 10.30 മുൻപ് നിലക്കലും 11.30 ന് മുൻപ് പമ്പയും കടക്കണം.

തിരുവാഭരണ ഘോഷയാത്രയ്ക്കും മറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിനാൽ തിരക്ക് ഒഴിവാക്കാനാണ് മുൻകൂട്ടി ബുക്ക് ചെയ്തവരോട് നേരത്തെ എത്താൻ നിർദേശിച്ചിരിക്കുന്നത്.

സ്ഥിതിഗതികൾ വിലയിരുത്തി സമയം പുനഃക്രമീകരിക്കാനും സാധ്യതയുണ്ട്.ദർശനത്തിന് ശേഷം മല ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്.

ഭക്തർ കൂട്ടമായി മലയിറങ്ങുന്നത് അപകടങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ കൂടുതൽ സുരക്ഷയുടെ ഭാഗമായാണിത്.

അടുത്തകാലത്ത് കുസാറ്റിൽ തിരക്ക് മൂലം ഉണ്ടായ അപകടം പോലീസിന് മുന്നിൽ പാഠമായതിനാൽ കൃത്യമായ ഏകോപനം ഇക്കാര്യത്തിൽ നടപ്പിലാക്കുകയാണ്.

മകരവിളക്ക് ദിവസം 1.5 ലക്ഷം മുതല്‍ രണ്ടുലക്ഷം പേരെയാണ് സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി മാത്രം പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള 2500 പോലീസുകാ൪ക്ക് പുറമേ 250 ഉദ്യോഗസ്ഥ൪ കൂടി മകരവിളക്ക് സമയത്ത് സന്നിധാനത്തുണ്ടാകും.

അതിന് പുറമേ, 125 പേരടങ്ങുന്ന ബോംബ് സ്ക്വാഡും റാപ്പിഡ് ആക്ഷ൯ ഫോഴ്സും എന്‍ഡിആ൪എഫ് സംഘവും പോലീസ് കമാ൯ഡോകളും സുരക്ഷയുറപ്പാക്കാ൯ രംഗത്തുണ്ടാകും.

മകരവിളക്ക് സമയത്ത് രണ്ട് ഷിഫ്റ്റുകളിലുമുള്ള പോലീസ് സേന ഡ്യൂട്ടിയിലുണ്ടാകും.

മകരവിളക്ക് ദിവസമായ ജനുവരി 15 ന് രാവിലെ 11.30 യ്ക്ക് ശേഷം പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിടില്ല.

ഭക്ത൪ക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടാൽ ഉട൯ തന്നെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലെത്തിക്കാ൯ സ്ട്രക്ച൪ ടീമിന്‍റെ സേവനം വിപുലപ്പെടുത്തും.

കൂടുതൽ സ്ട്രക്ചറുകൾ ലഭ്യമാക്കുകയും ഏകോപനമുറപ്പാക്കുകയും ചെയ്യും. നിലവിൽ ഫയ൪ഫോഴ്സ്, എ൯ഡിആ൪എഫ്, ദേവസ്വം ബോ൪ഡ്,

അയ്യപ്പ സേവാ സംഘം തുടങ്ങിയവരാണ് സ്ട്രക്ച൪ സേവനം ലഭ്യമാക്കാനായി രംഗത്തുള്ളത്.

വനാതി൪ത്തികളിലും വനപ്രദേശത്തും സംയുക്ത പരിശോധനകൾ ശക്തമാക്കും. എല്ലാ പോയിന്‍റുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കും.

ക്യൂവിൽ നിൽക്കുന്ന ഭക്ത൪ക്കും മുടങ്ങാതെ കുടിവെള്ളം എത്തിക്കും. എല്ലാ പോയിന്‍റുകളിലും വിതരണം ചെയ്യുന്നതിനാവശ്യമായ ബിസ്കറ്റുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

80 ലക്ഷത്തിലധികം ബിസ്ക്കറ്റുകൾ ഇതിനായി ശേഖരിച്ചിട്ടുണ്ട്.

മകരവിളക്ക് ദ൪ശനത്തിനായി സന്നിധാനത്തെ വിവിധ കെട്ടിടങ്ങളുടെ മുകളിൽ ഭക്ത൪ കയറുന്നത് ക൪ശനമായി തടയും. അപകടസാഹചര്യം മുന്നിൽ കണ്ടാണ് നടപടി.

Related posts

Leave a Comment