ശബരിമലയില്‍ പറഞ്ഞവാക്ക് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഭക്തജനങ്ങള്‍ക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് കുമ്മനം

തിരുവനന്തപുരം: ശബരിമലയില്‍ പറഞ്ഞവാക്ക് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഭക്തജനങ്ങള്‍ക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമല ദര്‍ശനത്തിനായി തൃപ്‌തി ദേശായി അടക്കമുള്ള സംഘം കേരളത്തിലെത്തിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു കുമ്മനം. ഭക്തജന താല്‍പര്യം സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശക്തമായ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ ഭക്തജനങ്ങള്‍ എന്തെങ്കിലും വഴി തേടുമെന്ന് കുമ്മനം പറഞ്ഞു.

‘ഭക്തജനങ്ങളെ സംബന്ധിച്ചിടത്തോളം വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ്. വിശ്വാസങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ക്ഷേത്രങ്ങള്‍ക്ക് നിലനില്‍ക്കാന്‍ പറ്റൂ. ആചാരങ്ങള്‍ അനുഷ്‌ഠിച്ചെങ്കില്‍ മാത്രമേ ക്ഷേത്രങ്ങളുടെ നിലനില്‍പ് അഭങ്കുരം മുന്നോട്ടു പോവുകയുള്ളു. അതുകൊണ്ട് ക്ഷേത്രങ്ങളും ആചാരവും വിശ്വാസവും അവിടുത്തെ ഭക്തജനങ്ങളുമെല്ലാം പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നതാകായാല്‍ സമാധാനപരമായ തീര്‍ത്ഥാടനം നടക്കണമെന്നുണ്ടെങ്കില്‍ ഭക്തജന താല്‍പര്യം സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശക്തമായ നടപടി സ്വീകരിക്കണം.

കഴിഞ്ഞ വര്‍ഷം ആചാരം ലംഘിക്കുന്നവര്‍ക്കാണ് സര്‍ക്കാരും പൊലീസും കൂട്ടുന്നിന്നത്. ആ സമയത്ത് ഭക്തജനങ്ങള്‍ക്ക് ആചാരം സംരക്ഷിക്കാന്‍ പ്രത്യക്ഷ നടപടികള്‍ സ്വീകരിക്കേണ്ടി വന്നു. ഇപ്രാവശ്യം സര്‍ക്കാര്‍‌ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡും പറയുന്നു ആചാരങ്ങള്‍ സംരക്ഷിക്കും. ഇപ്പോഴും ശബരിമലയില്‍ നല്ല തിരക്കാണ്. ഇത് ഭക്തജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ ഫലമാണ്. പക്ഷേ സര്‍ക്കാര്‍ ആ ഉറപ്പ് പാലിക്കുന്നില്ലെങ്കില്‍ തല്‍ഫലമായി ഉണ്ടാകുന്ന യാതൊരു കാര്യത്തിന്റെ ഉത്തരവാദി സര്‍ക്കാര്‍ തന്നെയാകും. ഭക്തജനങ്ങള്‍ എന്തെങ്കിലും വഴി തേടേണ്ടി വരും. അവരെ സംബന്ധിച്ചിടത്തോളം ആചാരം കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തു സൂക്ഷിക്കുന്നതാണ്. അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്’-കുമ്മനത്തിന്റെ വാക്കുകള്‍.

ഇന്ന് പുലര്‍ച്ചെയാണ് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയും സംഘവും കൊച്ചിയിലെത്തിയത്. കഴിഞ്ഞ തവണ ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും സംഘത്തിലുണ്ടായിരുന്നു. യുവതികള്‍ എത്തിയ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി പ്രതിഷേധം ആരംഭിച്ചു. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതിഷേധക്കാരിലൊരാള്‍ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുപൊടി സ്‌പ്രേ ചെയ്തു. ബിന്ദു അമ്മിണിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Comment