പാലക്കാട്: പുതുപ്പരിയാരത്ത് ദമ്ബതികളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂത്ത മകന് സനല്‍ (28) മയക്കുമരുന്നിന് അടിമയായിരുന്നെന്ന സംശയത്തിലാണ് പൊലീസ്.
ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെങ്കിലും മറുപടികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി വെള്ളം ആവശ്യപ്പെട്ട അമ്മയോട് കാരണമില്ലാതെ ഇയാള്‍ പ്രകോപിതനാവുകയായിരുന്നത്രേ. തുടര്‍ന്ന് രണ്ട് കത്തികള്‍കൊണ്ട് മാതാവിനെ തുരുതുരെ വെട്ടി വീഴ്ത്തുകയായിരുന്നു. പിന്നാലെ അടുത്ത മുറിയില്‍ നട്ടെല്ലിന് പരിക്ക് പറ്റി എഴുന്നേല്‍ക്കാനാവാത്ത നിലയില്‍ ചികിത്സയിലുള്ള പിതാവ് കാര്യമന്വേഷിച്ചതോടെ അദ്ദേഹത്തെയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതിനിടെ കീടനാശിനി സിറിഞ്ചില്‍ ശേഖരിച്ച് അമ്മയുടെ കാലില്‍ കുത്തിവെച്ചതായും മാതാപിതാക്കളുടെ വായില്‍ ഒഴിച്ചുകൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം കുളിച്ച് വസ്ത്രം മാറിയ സനല്‍ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ആപ്പിള്‍ കഴിച്ച ശേഷം നടന്നാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ബംഗളൂരുവിലേക്ക് ട്രെയിന്‍ കയറിയ സനല്‍ ഇന്റര്‍നെറ്റില്‍ നിന്ന് ബുദ്ധമത കേന്ദ്രങ്ങളുടെ നമ്ബര്‍ തിരഞ്ഞെടുത്ത് വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇയാള്‍ ഇത്തരം കേന്ദ്രങ്ങളിലെവിടെയെങ്കിലും ഒളിവിലുണ്ടാവുമെന്നാണ് പൊലീസ് കരുതിയിരുന്നത്. രണ്ട് ദലിതരെ കൊന്നിട്ടുണ്ടെന്നും പരിഹാരം വല്ലതുമുണ്ടോയെന്നുമാണ് ഇയാള്‍ ബുദ്ധമത കേന്ദ്രങ്ങളില്‍ വിളിച്ചന്വേഷിച്ചതെന്നാണ് വിവരം.
ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയാണ് സനല്‍ ബുധനാഴ്ച പൊലീസിനൊപ്പം മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരുടെ മുന്നിലെത്തിയത്. ഇടക്ക് പുഞ്ചിരിക്കുന്നുമുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്ബുവരെ കൊക്കെയിന്‍ അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി സനല്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. കഞ്ചാവും ഉപയോഗിച്ചിരുന്നത്രേ.