വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും പകരുമോ? പഠനം പറയുന്നത് ഇങ്ങനെ

അഹമ്മദാബാദ്: വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീട്ടിലെ മറ്റുള്ളവര്‍ക്കും രോഗം ബാധിക്കുമോ? പകരാന്‍ സാധ്യതയുണ്ടെന്നാണ് പൊതുധാരണയെങ്കിലും എല്ലാവരിലേക്കും കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ പഠനം പറയുന്നത്. ഗുജറാത്ത് ഗാന്ധിനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് രോഗവ്യാപനത്തെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍.

വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കുമ്ബോള്‍ മറ്റുള്ളവരില്‍ രോഗത്തിനെതിരായ ഒരു പ്രതിരോധ സംവിധാനം സ്വയം വികസിച്ചുവരുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ദിലീപ് മാവ്ലങ്കര്‍ പറയുന്നു. എല്ലാവര്‍ക്കും കോവിഡ് ബാധിക്കുമെന്നത് ശരിയാവാന്‍ സാധ്യതയില്ല. 80 മുതല്‍ 90 ശതമാനം വരെ വീടുകളിലും ഒരാള്‍ക്ക് കോവിഡ് ബാധിക്കുമ്ബോള്‍ മുഴുവനാളുകള്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല. എല്ലാവര്‍ക്കും കോവിഡ് ബാധിച്ച കുടുംബങ്ങളുണ്ടെങ്കിലും അവ വളരെ കുറവാണ്. എന്നാല്‍, ഒരാള്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുപോലും മറ്റൊരാള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യാത്ത നിരവധി വീടുകളുണ്ട് -മാവ്ലങ്കര്‍ ചൂണ്ടിക്കാട്ടുന്നു.

വീടുകളിലെ കോവിഡ് വ്യാപനത്തെ കുറിച്ചുള്ള അന്താരാഷ്ട്രതലത്തിലെ 13 പ്രബന്ധങ്ങള്‍ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ പഠനമെന്ന് അദ്ദേഹം പറയുന്നു.

കുടുംബത്തിലെ ഒരാളില്‍നിന്ന് മറ്റൊരാളിലേക്കുള്ള രണ്ടാംഘട്ട വ്യാപനത്തിന്‍റെ നിരക്ക് 10 മുതല്‍ 15 ശതമാനം വരെയെന്നാണ് കണ്ടെത്തിയത്. മൂന്ന് പ്രബന്ധങ്ങളില്‍ മാത്രമാണ് 30 ശതമാനത്തിലേറെ രണ്ടാംഘട്ട വ്യാപനം നടന്നതായി പറയുന്നത്. ഐ.സി.എം.ആര്‍ നടത്തിയ പഠനത്തില്‍ ഇത്തരത്തിലുള്ള വ്യാപനത്തിന്‍റെ നിരക്ക് എട്ട് ശതമാനമാണ്.

ഭര്‍ത്താവില്‍നിന്ന് ഭാര്യയിലേക്കും തിരിച്ചുമുള്ള വൈറസ് വ്യാപന നിരക്ക് 45 മുതല്‍ 65 ശതമാനം വരെയാണ്. ഒരേ കിടക്കയില്‍ ഉറങ്ങുന്നവരില്‍ പോലും വൈറസ് വ്യാപനം 100 ശതമാനം ഇല്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന ഒരാളില്‍നിന്ന് കുട്ടിയിലേക്കുള്ള വൈറസ് വ്യാപന നിരക്ക് കുറവാണ്. എന്നാല്‍ വയോധികരിലേക്കുള്ള രോഗവ്യാപനം കൂടുതലാണെങ്കിലും ഇതുപോലും 15നും 20 ശതമാനത്തിനും ഇടയിലാണ്.

വ്യത്യസ്ത ആളുകള്‍ക്ക് വൈറസിനെതിരെ വ്യത്യസ്ത പ്രതിരോധ ശേഷിയാണുള്ളത്. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ലക്ഷണം തുടങ്ങി സ്ഥിരീകരിക്കുന്നത് വരെയുള്ള ദിവസങ്ങളില്‍ എല്ലാവരുമായും സമ്ബര്‍ക്കത്തില്‍ വരാന്‍ സാധ്യതയുണ്ടായിട്ടും എല്ലാവര്‍ക്കും കോവിഡ് പകരുന്നില്ല.

ജനങ്ങളില്‍ വലിയൊരു വിഭാഗത്തെയും വൈറസ് ബാധിക്കാന്‍ സാധ്യതയില്ല. ആര്‍ജിത പ്രതിരോധ ശേഷി ആളുകളില്‍ ഉണ്ടാകുന്നുണ്ട്. അഹമ്മദാബാദില്‍ വന്‍തോതിലുള്ള വൈറസ് വ്യാപനത്തിന് ശേഷം വലിയ കുറവ് രേഖപ്പെടുത്തിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

വലിയ തോതില്‍ രോഗവ്യാപനമുണ്ടായ ഡല്‍ഹിയിലും ധാരാവിയിലും എല്ലാ വീട്ടുകാരും രോഗബാധിതരായിട്ടില്ല. ചെറിയതോതിലുള്ള അണുബാധയേല്‍ക്കുമ്ബോള്‍ തന്നെ മറ്റുള്ളവരില്‍ പ്രതിരോധ ശേഷിയുണ്ടാവുകയാണ്.

നേരത്തെ, രോഗബാധിതന്‍റെ കുടുംബത്തിലെ എല്ലാവരെയും പരിശോധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നിര്‍ത്തി. ലക്ഷണമുള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. എന്തുകൊണ്ട് രോഗബാധിതരുമായി സമ്ബര്‍ക്കത്തില്‍ വരുന്ന എല്ലാവരിലും രോഗം പകരുന്നില്ല എന്നതു സംബന്ധിച്ച്‌ കൂടുതല്‍ പഠനം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts

Leave a Comment