വീട്ടിലെ മാലിന്യവും സാനിറ്ററി പാഡുകളും ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിൽ തള്ളുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാ‍ർ തങ്ങളുടെ വീടുകളിലെ മാലിന്യം ഓഫീസിലെ ബക്കറ്റിൽ തള്ളുന്ന സംഭവത്തിൽ നടപടിക്കു വഴിയൊരുങ്ങുന്നു.

വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ തള്ളുന്നതു വിലക്കി ഹൗസ് കീപ്പിങ് സെൽ സർക്കുലർ ഇറക്കി. നിർദേശം ലംഘിച്ചാൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.

സെക്രട്ടറിയേറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

സെക്രട്ടറിയേറ്റ് ശുചീകരിക്കുന്നതിൻ്റെ ഭാഗമായാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് സെൽ സർക്കുല‍ർ പുറപ്പെടുവിച്ചത്.

വീട്ടിലെ മാലിന്യം ജീവനക്കാ‍ർ സെക്രട്ടറിയേറ്റിൽ കൊണ്ടുതള്ളുന്നത് പതിവായതോടെയാണ് നടപടി. സെക്രട്ടറിയേറ്റിൽ സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലെ മാലിന്യം തരംതിരിച്ചപ്പോൾ വീട്ടുമാലിന്യം ശുചീകരണ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറികളുടെ അവശിഷ്ടങ്ങളും സാനിറ്ററി പാഡുകളും ബക്കറ്റുകളിൽ കണ്ടെത്തി. ഇതോടെ ശുചീകരണ ജീവനക്കാർ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു.

ഇതേ തുട‍ർന്നാണ് വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ തള്ളുന്നതു ഹൗസ് കീപ്പിങ് സെൽ വിലക്കിയത്.വീട്ടുമാലിന്യം തള്ളുന്നതു മൂലം രൂക്ഷ ഗന്ധം ഉണ്ടാകുന്നതായി ജീവനക്കാരിൽനിന്നു പരാതികളും ലഭിച്ചിട്ടുണ്ട്.

ഇതുകൂടി പരിഗണിച്ചാണ് ഹൗസ് കീപ്പിങ് സെല്ലിൻ്റെ സർക്കുലർ. ആവശ്യമെങ്കിൽ സെക്രട്ടറിയേറ്റിലെ വേസ്റ്റ് ബക്കറ്റുകൾ സിസിടിവിയുടെ പരിധിയിൽ കൊണ്ടുവരുമെന്നും സർക്കുലറിൽ പറയുന്നു.

ജീവനക്കാർ ആഹാരവും വെള്ളവും കൊണ്ടുവരുന്നതിന് പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾ കൊണ്ടുവരണമെന്നും നിർദേശമുണ്ട്.

വെള്ളക്കുപ്പികളിൽ അലങ്കാരച്ചെടികൾ വളർത്തുന്നതു കൊതുകുശല്യത്തിന് ഇടയാക്കുമെന്നും ഇത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. സെക്രട്ടറിയേറ്റ് വളപ്പിൽ നായ്ക്കളുടെ ശല്യമുണ്ടെന്നും ഇവയ്ക്ക് ഭക്ഷണം നൽകരുതെന്നും സ‍ർക്കുലറിൽ നിർദേശിക്കുന്നു.

കൂടാതെ, സെക്രട്ടറിയേറ്റ് വളപ്പിൽ ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.

Related posts

Leave a Comment