കൊച്ചി: അശ്ലീല വാട്സാപ് ഗ്രൂപ്പുകള്‍ വഴി വീട്ടമ്മയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ പൊലീസിന്റെ ശ്രമമെന്ന് ആരോപണം.
കൊച്ചിയില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പ്രതിയായ കേസില്‍ പരാതി പിന്‍വലിക്കാന്‍ ആലുവ റൂറൽ സൈബര്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം.
നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്ത അയ്യമ്പുഴ പൊലീസ് അന്വേഷണത്തില്‍ ഗുരുതരവീഴ്ച വരുത്തിയെന്നും ആരോപണമുണ്ട്. ‘ഞങ്ങള്‍ ആകെ തളര്‍ന്നിരിക്കുകയാണ്.
പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ബസ് സ്റ്റോപ്പില്‍ പാവം പെണ്ണ് പോയി ബസ് കാത്ത് നിന്നതാണ്. അശ്ലീല വാട്സപ് ഗ്രൂപ്പില്‍ ഇട്ട് കമന്‍റുകളൊക്കെ എഴുതി അയക്കുമ്പോള്‍. ഒന്ന് പറഞ്ഞാല്‍ രണ്ടെന്ന് പറയുന്ന നാടാണ്.
അങ്ങനെയൊക്കെ വന്നപ്പോള്‍ ആകെ തളര്‍ന്നിരിക്കാണ്. പൊലീസിന്‍റെ ഭാഗത്തു നിന്ന് ഇങ്ങനെയും കൂടി ആയപ്പോള്‍ ആകെ തളര്‍ന്നു.’ – പരാതിക്കാരിയുടെ കുടുംബം വ്യക്തമാക്കി.
സിപിഎം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബിജുവാണ് പരാതിക്കാരിയായ വീട്ടമ്മയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ഒന്നരമാസത്തിനു ശേഷമാണ് വിവരം വീട്ടമ്മയും വീട്ടുകാരും അറിയുന്നത്.
ആദ്യം ആലുവ റൂറൽ സൈബര്‍ പൊലീസില്‍ പരാതിയുമായെത്തിയെങ്കിലും കേസെടുക്കാതെ മാപ്പു പറയിച്ച് ഒതുക്കാനായിരുന്നു പൊലീസിന്റെ ശ്രമം. കേസ് നിലനില്‍ക്കില്ല എന്നാണ് പൊലീസ് പറഞ്ഞതതെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ് പറയുന്നു.
പിന്നീട് അയ്യമ്പുഴ പൊലീസ് കേസെടുത്തെങ്കിലും പൊതുസ്ഥലത്ത് അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയെന്ന നിസാര വകുപ്പ് മാത്രമാണ് പ്രതിക്കെതിരെ ചുമത്തിയത്.