ഏറ്റുമാനൂര്‍: ഭര്‍ത്താവുമായി വഴക്കിനെ തുടര്‍ന്നു രാത്രി വീടുവിട്ടിറങ്ങിയ യുവതിയെയും കുഞ്ഞിനെയും കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നീണ്ടൂര്‍ ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ജി (36), ഇളയ മകന്‍ ശ്രീനന്ദ് (നന്ദു, 4) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. രഞ്ജി മകനേയും കൊണ്ട് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ സാധ്യതയുണ്ട്. രഞ്ജിയുടെ വീട്ടുകാര്‍ പരാതി നല്‍കിയാല്‍ കേസെടുക്കും.
ഇന്നലെ പുലര്‍ച്ചെ 6ന് ചന്ദ്രബാബുവിന്റെ അമ്മ എഴുന്നേറ്റപ്പോള്‍ വീടിന്റെ അടുക്കള വാതില്‍ തുറന്നു കിടക്കുന്നതു കണ്ടു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണു രഞ്ജിയെയും ശ്രീനന്ദിനെയും കാണാനില്ലെന്ന വിവരം മനസ്സിലാകുന്നത്. നാട്ടുകാര്‍ രഞ്ജിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി വീട്ടിലും സമീപപ്രദേശങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ചന്ദ്രാബാബുവും രജ്ഞിയും തമ്മില്‍ വീട്ടില്‍ കലഹം നിത്യ സംഭവമാണെന്നും ഇയാള്‍ രജ്ഞിയെ രഞ്ജി മര്‍ദിക്കാറുള്ളതായും നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞു.
മര്‍ദ്ദനത്തെ തുടര്‍ന്നാണ് രഞ്ജി വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ ഗാര്‍ഹിക പീഡനം ഇവിടെ നിലനില്‍ക്കും. ഇക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയത്തുനിന്ന് എത്തിയ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ വീടിനു സമീപത്തുള്ള കുളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടു ശ്രീനന്ദ് പഠിക്കുന്ന അങ്കണവാടിയുടെ സമീപത്തെ കുളത്തില്‍ നടത്തിയ തിരച്ചിലില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ഇരുവരുടെയും മൃതദേഹം കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി.
ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കാണുന്നത്. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കരയ്ക്കെടുത്തത്. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുടെ വീടിന് സമീപത്തും കുളത്തിലുമായി തിരച്ചില്‍ നടത്തിയത്. മുങ്ങി മരണമാണെന്നും കുളത്തിലെ കല്ലില്‍ മുഖം ഇടിച്ച് ഇരുവരുടെയും മുഖത്തു മുറിവ് ഉണ്ടായിട്ടുണ്ടെന്നുമാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നാട്ടുകാര്‍ അക്രമാസക്തരായതോടെ ചന്ദ്രബാബുവിനെ പൊലീസ് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ടെന്ന് ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു.
രഞ്ജിയുടെയും കുട്ടിയുടെയും ശരീരത്തിലും മുഖത്തും മുറിവുകളുണ്ടെന്നും ഇരുവരുടെയും മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായും രഞ്ജിയുടെ മാതാപിതാക്കളായ ഓണംതുരുത്ത് ശശാന്ദ്രമംഗലം വീട്ടില്‍ രാജനും രാജിയും പറഞ്ഞു. വീടിനു സമീപത്തു തന്നെ കുളമുണ്ടായിട്ടും അര്‍ധരാത്രി 500 മീറ്റര്‍ ദൂരെയുള്ള കുളത്തിലേക്കു മകള്‍ പോകുമോ എന്നും ഇവര്‍ ചോദിക്കുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ചന്ദ്രബാബു. ചന്ദ്രബാബുവിന്റെയും രഞ്ജിയുടെയും മൂത്ത മകന്‍ ശ്രീഹരി 5ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
വീടിന് 500 മീറ്റര്‍ അകലെയുള്ള പഞ്ചായത്ത് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ 6നു ചന്ദ്രബാബുവിന്റെ അമ്മ എഴുന്നേറ്റപ്പോള്‍ വീടിന്റെ അടുക്കള വാതില്‍ തുറന്നു കിടക്കുന്നതു കണ്ടു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു രഞ്ജിയെയും ശ്രീനന്ദിനെയും കാണാനില്ലെന്ന വിവരം മനസ്സിലാകുന്നത്. നാട്ടുകാര്‍ രഞ്ജിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.