വിവാഹസല്‍ക്കാര രാത്രിയില്‍ ഒരുങ്ങുന്നതിനിടെ നവവധുവിനെ കൊന്ന് വരന്‍ ജീവനൊടുക്കി

റായ്പുർ ∙ വിവാഹ വിരുന്നിന് മുൻപ് നവവരനെയും വധുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്‌പുരിലാണു സംഭവം. യുവതിയെ കുത്തിക്കൊന്നശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണു പൊലീസ് സംശയിക്കുന്നത്.

റായ്പുർ തിക്രപറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അസ്‍‌ലം (24), കഖഷ ബാനു (22) എന്നിവരാണു മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം.

ചൊവ്വാഴ്ച രാത്രിയാണു വിവാഹ സൽക്കാരം തീരുമാനിച്ചിരുന്നത്. വിരുന്നു സൽക്കാരത്തിനു തൊട്ടുമുൻപാണു സംഭവമെന്നു പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ വഴക്കുണ്ടായി.

തുടർന്ന് ഭർത്താവ് യുവതിയെ കുത്തുകയായിരുന്നു എന്നാണു പൊലീസ് സംശയിക്കുന്നത്. തുടർന്ന് ഇയാളും ജീവനൊടുക്കി. മുറിയിൽ ഒരുങ്ങുന്നതിനിടെയാണ് അസ്‌ലവും ബാനുവും തമ്മിൽ വഴക്കുണ്ടായത്.

യുവതിയുടെ കരച്ചിൽ കേട്ട് വരന്റെ അമ്മ ഓടിയെത്തി. പക്ഷേ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കുറെനേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതായപ്പോൾ വീട്ടുകാർ ജനൽ ബലമായി തുറന്നു നോക്കി.

നിലത്തു തളം കെട്ടിയ രക്തത്തിൽ ഇരുവരും അബോധാവസ്ഥയിൽ കിടക്കുന്നതാണു കണ്ടത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് വാതിൽ തകർത്ത് അകത്തുകടന്നെങ്കിലും രണ്ടുപേരും മരിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്‍‌മോർട്ടത്തിന് അയച്ചു. മുറിയിൽനിന്ന് കത്തി കണ്ടെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related posts

Leave a Comment