വിദേശത്തു നിന്നു നാട്ടിലെത്തിയത് വീട്ടുകാര്‍ പോലുമറിഞ്ഞില്ല: സ്വര്‍ണ്ണക്കടത്ത് സംശയവുമായി അല്‍ അമീന്റെ തിരോധാനം

പാങ്ങോട്: വിദേശത്തു നിന്നു നാട്ടിലെത്തിയ യുവാവിനെ വിമാനത്താവളത്തില്‍ നിന്നു കാണാതായത് ദുരൂഹത വര്‍ധിപ്പിക്കുന്നു. പാങ്ങോട് പുലിപ്പാറ കുന്നില്‍ വീട്ടില്‍ അല്‍അമീന്‍(24)നെയാണ് 13ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു കാണാതായത്. 13ന് വൈകിട്ട് മലപ്പുറം മഞ്ചേരി സ്വദേശികളും പാങ്ങോട് സ്വദേശികളും ഉള്‍പ്പെട്ട ഒരു സംഘം അല്‍അമീന്റെ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹം ദുബായില്‍ നിന്നു നാട്ടിലെത്തിയ വിവരം വീട്ടുകാര്‍ അറിയുന്നത്.

തങ്ങളുടെ കുറച്ചു സ്വര്‍ണം അല്‍അമീന്റെ കൈവശമുണ്ടെന്നും അത് വാങ്ങാനാണ് എത്തിയതെന്നും മലപ്പുറത്തു നിന്നു വന്നവര്‍ വീട്ടുകാരോടു പറ‍ഞ്ഞു. സംഘം മടങ്ങിയ ഉടന്‍ ബന്ധുക്കള്‍ അല്‍അമീനെ വിമാനത്താവളത്തില്‍ നിന്നു കാണാതായെന്നു കാണിച്ച്‌ വലിയതുറ പൊലീസില്‍ പരാതി നല്‍കി. നിര്‍ധന കുടുംബാംഗമായ അല്‍ അമീന്റെ രക്ഷിതാക്കള്‍ കൂലിപ്പണിക്കാരാണ്.

മൂന്നര വര്‍ഷമായി പാങ്ങല്‍കുന്ന് സ്വദേശിയുടെ വിദേശത്തുള്ള കടയിലാണ് അല്‍അമീന്‍ ജോലി ചെയ്യുന്നതെന്നും ശമ്ബളം ലലഭിച്ചിരുന്നില്ലെന്നും പിന്നീട് ഇയാളെ കടയില്‍ നിന്നു മാറ്റിയതിനുശേഷം പകരം മലപ്പുറം സ്വദേശിയെ നിയമിച്ചെന്നും മകന്‍ അറിയിച്ചിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. കാണാനില്ലെന്നു രക്ഷിതാക്കളുടെ പരാതി ലഭിക്കുമ്ബോഴാണ് കരിപ്പൂര്‍ മോഡല്‍ സംഭവം തിരുവനന്തപുരത്തും നടന്നതായി അധികൃതര്‍ സംശയിച്ചത്. തുടര്‍ന്ന് അന്വേഷണത്തിനു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.

13ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അല്‍അമീന്‍ സഞ്ചരിച്ച വാഹനത്തെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചുവെന്നും വാഹനം ഇരിട്ടി സ്വദേശിയുടേതാണെന്നു കണ്ടെത്തിയെന്നും അന്വേഷണ സംഘം പറയുന്നു. ഇയാള്‍ വിദേശത്ത് ബന്ധപ്പെട്ടതായും ഫോണ്‍ രേഖകളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. കേരളം വിട്ട ഇയാള്‍ ബംഗ്‌ളൂരുവിലെത്തിയെന്നാണ് ലഭിക്കുന്ന വിവരമെന്നും വിദേശത്തു നിന്ന് എത്തിയ ആളെ കാണാതായതിനു പിന്നില്‍ സ്വര്‍ണക്കടത്തെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറയുന്നു.

Related posts

Leave a Comment