വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി.

പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഇതുവരെ യു.എ.ഇ.യില്‍ നിന്ന് കൊച്ചി പോലീസിന് മറുപടി കിട്ടിയിട്ടില്ല. വിജയ് ബാബു അവിടെ എത്തിയ കാര്യം യു.എ.ഇ. എംബസിയിലും പോലീസ് അറിയിച്ചിട്ടുണ്ട്. ഇയാളുടെ മേല്‍വിലാസം കിട്ടിയാല്‍ മാത്രമേ അടുത്തപടിയായ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനാകൂ.

റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ബന്ധപ്പെട്ടയാളെ നാട്ടിലേക്ക് കയറ്റിയയയ്ക്കാന്‍ അവിടത്തെ പോലീസ് നിര്‍ബന്ധിതരാകും. മേല്‍വിലാസം കിട്ടാത്തതിനാല്‍ ആ നടപടിയിലേക്ക് കടക്കാനായില്ല. പീഡനക്കേസില്‍ അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായതായി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു വ്യക്തമാക്കി.

30-തോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി ഒതുക്കിത്തീര്‍ക്കാന്‍ പ്രതി രഹസ്യമായി ശ്രമിച്ചതായുള്ള വിവരമില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. വിജയ് ബാബുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റര്‍പോള്‍ സഹായത്തോടെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കൊച്ചി സിറ്റി പോലീസ് വിദേശമന്ത്രാലയം വഴിയാണ് ഇന്റര്‍പോളിന് അപേക്ഷ നല്‍കിയത്.

Related posts

Leave a Comment