വാസന്തിയമ്മ മഠം: അനീഷിന് നോട്ടിരട്ടിപ്പ്, മഠത്തിൽ താമസിപ്പിച്ചത് സ്വന്തമായി വീടില്ലാത്തതിനാൽ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

പത്തനംതിട്ട:  മലയാലപ്പുഴയിൽ പെൺകുട്ടി ഉൾപ്പടെ മൂന്ന് പേരെ വീടിനുള്ളിൽ പൂട്ടിയിട്ട സംഭവത്തിൽ വിവാദ മഠം നടത്തിപ്പുകാരിയും സഹായിയും മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ ഹാജരായി.

തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മഠത്തിൽ സംഘർഷം ഉണ്ടാക്കിയ 30 സി പി എം പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു. പൂട്ടിയിട്ട സ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കേസിലെ പ്രതി ആയ അനീഷിനായുള്ള അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മലയാലപ്പുഴയിലെ വാസന്തിയമ്മ മഠത്തിൽ 3 പേരെ ഭീഷണിപ്പെടുത്തി പൂട്ടിയിട്ട കേസിൽ പ്രതിയായ ശോഭനയും സഹായി ഉണ്ണിക്കൃഷ്ണനും ആണ് പൊലീസിൽ കീഴടങ്ങിയത്.

കൊട്ടാരക്കര ജയിലിൽ വച്ചു പരിചയപ്പെട്ട അനീഷ് ജോണുമായി സാമ്പത്തിക ഇടപാടുണ്ടെന്നും 6 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ഇവർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.

നോട്ടിരട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നും ഇരട്ടിപ്പിച്ചു നൽകാമെന്നും പറഞ്ഞാണ് അനീഷ് പണം വാങ്ങിയതെന്ന് ഇവർ മൊഴി നൽകിയിരിക്കുന്നത്. ഇടനിലക്കാരൻ വഴിയും ഓൺലൈനിലൂടെയുമാണ് പണം നൽകിയത്.

പരിചയം സൗഹൃദത്തിലായതോടെ സ്വന്തമായി വീടില്ലാത്താതിനാലാണ് വാസന്തിയമ്മ മഠത്തിൽ താമസിക്കാൻ അനുവദിച്ചതെന്നും ഇവർ പറയുന്നു. മഠത്തിൽ മുൻവാതിൽ മാത്രമാണ് പൂട്ടിയിരുന്നതെന്നും പിൻവാതിൽ പൂട്ടാറില്ലെന്നും ശോഭന പോലീസിനോട് പറഞ്ഞു.

സംഭവത്തിനു 3 ദിവസം മുൻപ് വീട്ടിൽ നിന്നു പോയ ഉണ്ണിക്കൃഷ്ണൻ എറണാകുളത്തു നിന്നും ശോഭന കായംകുളത്തെ ബന്ധുവീട്ടിൽ നിന്നുമാണ് മലയാലപ്പുഴ സ്റ്റേഷനിലെത്തിയത്.

എന്നാൽ അനീഷ് ജോൺ പണം വാങ്ങിയിട്ടുണ്ടോ എന്നും പ്രതികളുമായി മറ്റു ഇടപാടുകളുണ്ടോയെന്നും പരിശോധിക്കുമെന്ന് എസ്എച്ച്ഒ കെ എസ് വിജയൻ പറഞ്ഞു.

പൂട്ടിയിടപ്പെട്ട ശുഭയുടെ ഭർത്താവ് അനീഷ് ജോണിനോട് സ്റ്റേഷനിൽ എത്തി മൂന്ന് പേരെയും കൊണ്ടുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ എത്തിയില്ല .

പിന്നീട് ശുഭയെയും മാതാവിനെയും മകളെയും രാത്രി സഹോദരിയെത്തി കൊട്ടാരക്കയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുക ആയിരുന്നു. ആഭിചാരക്രിയകളല്ല, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നാണ് പോലീസ് നിഗമനം.

വാസന്തിയമ്മ മഠത്തിൽ അക്രമം നടത്തിയെന്ന പരാതിയിൽ 30 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അയൽക്കാരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.

ഇതെല്ലം സി പി എം പ്രവർത്തകരാണ്. എന്നാൽ സാമൂഹ്യ പ്രതിബന്ധതയുടെ പേരിലാണ് പൂട്ടിയിടപ്പെട്ടവരെ പുറത്തിറക്കാൻ ശ്രമിച്ചതെന്നാണ് സി പി എം നിലപാട്.

നേരത്തെയും ഈ കേന്ദ്രത്തിൽ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇവർ പറയുന്നു.

Related posts

Leave a Comment