വാട്‌സ്‌ആപ് ഗ്രൂപില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല: കേരള ഹൈകോടതി

കൊച്ചി: വാട്‌സ്‌ആപ് ഗ്രൂപിലെ അംഗങ്ങളുടെ ആക്ഷേപകരമായ പോസ്റ്റുകള്‍ക്ക് വാട്‌സ്‌ആപ് ഗ്രൂപ് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈകോടതി.

ഇതേതുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ മാനുവലിന്റെ പേരില്‍ എറണാകുളം കോടതിയിലുള്ള പോക്‌സോ കേസ് കോടതി റദ്ദാക്കി. ഒരു വാട്‌സ്‌ആപ് ഗ്രൂപില്‍ അംഗങ്ങളെ ഒഴിവാക്കാനും ചേര്‍ക്കാനുമാണ് അഡ്മിന് സാധിക്കുന്നത്. ആ ഗ്രൂപില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റില്‍ അഡ്മിന് നിയന്ത്രണമില്ലെന്നും അത് സെന്‍സര്‍ ചെയ്യാനും സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഗ്രൂപില്‍ വരുന്ന മോശമോ, അപകടകരമായ കണ്ടന്റില്‍ അഡ്മിന് പങ്കില്ലെന്ന് ഹൈകോടതി വിധിയില്‍ പറയുന്നു. ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഫ്രന്‍ഡ്‌സ് എന്ന പേരുള്ള ഗ്രൂപ് ഉണ്ടാക്കി അതിന്റെ അഡ്മിന്‍ ആയിരുന്ന മാനുവല്‍ തന്റെ രണ്ട് സുഹൃത്തുക്കളെ ഈ ഗ്രൂപില്‍ ചേര്‍ത്തു. ഒരാളെ ഗ്രൂപ് അഡ്മിനാക്കി. ഇതില്‍ അഡ്മിനായ വ്യക്തി കുട്ടികളുടെ അശ്ലീല വീഡിയോ ഗ്രൂപില്‍ ഇട്ടതിന് പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു.

ആദ്യം വീഡിയോ ഇട്ടയാളെ പ്രതിചേര്‍ത്ത പൊലീസ്, അന്തിമ റിപോര്‍ടില്‍ ഗ്രൂപ് ഉണ്ടാക്കിയ വ്യക്തി എന്ന നിലയില്‍ മാനുവലിനെയും പ്രതി ചേര്‍ത്തു. ഇതിനെതിരെയാണ് കേസ് റദ്ദാക്കാന്‍ ഇദ്ദേഹം ഹൈകോടതിയെ സമീപിച്ചത്. വാട്‌സ്‌ആപ് ഗ്രൂപില്‍ ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വാട്‌സ്‌ആപ് ഗ്രൂപ് അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ബോംബൈ, ഡെല്‍ഹി ഹൈകോടതി വിധികള്‍ ഉണ്ടെന്ന് ഹൈകോടതി ഉദ്ധരിച്ചിട്ടുണ്ട്.

Related posts

Leave a Comment