സ്വന്തം ജീവൻ നൽകി ടോമി എന്ന വളർത്തുനായ ഒറ്റയാന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് ഉടമയെയും കുടുംബത്തെയും. മറയൂർ കാന്തല്ലൂരിലാണ് സംഭവം. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന ആന, കൃഷി സ്ഥലങ്ങളിൽ നാശം വരുത്തുന്നത് പതിവായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ആന ഇറങ്ങിയത്. ആനയുടെ ചിന്നംവിളി കേട്ട് വീട്ടിനുള്ളിൽ പേടിച്ചരണ്ട് ഇരിക്കുകയായിരുന്നു സോമനും കുുടുംബവും. ചിന്നംവിളിച്ചു പാഞ്ഞെത്തിയ ആന കണ്ണിൽ കണ്ടതെല്ലാം ചവിട്ടി മെതിച്ചു. അതിനു ശേഷമാണ് സോമന്‍റെ പറമ്പിലേക്ക് കയറിയത്. ആനയുടെ ചിന്നം വിളികേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ ലിതിയ, മക്കള്‍ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവരും വീടിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നു. കാൽ കമ്പിവേലിയിൽ കുരുങ്ങിയതിന്‍റെ കലിയിൽ പാഞ്ഞെത്തിയ ആന, വീടിന്‍റെ മുൻവശത്തെ തൂണ് തകർക്കാനാണ് ആദ്യം ശ്രമിച്ചത്. ഈ സമയത്താണ് ടോമി തുടൽ പൊട്ടിച്ച് ഓടിയെത്തി, ആനയുടെ കാലിൽ കടിച്ചത്. ഇതോടെ ആന ടോമിക്കു നേരെ തിരിയുകയായിരുന്നു. ഉച്ചത്തിൽ കുരച്ചുകൊണ്ട് ആനയെ ഭയപ്പെടുത്താൻ ടോമി ശ്രമിച്ചെങ്കിലും ആന പാഞ്ഞടുത്തു. ടോമിയെ കുമ്പിൽ കോർത്ത് ആന തൂക്കിയെടുത്തു. ആനകൊമ്പ് വയറിൽ തുളഞ്ഞുകയറിയതോടെ പ്രാണവേദന സഹിക്കാനാകാതെ ടോമി ആനയുടെ കണ്ണിൽ ശക്തമായി മാന്തുകയായിരുന്നു. ഇതോടെ ടോമിയെ വലിച്ചെറിഞ്ഞ ശേഷം ആന പിൻവാങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് കാന്തല്ലൂര്‍ കുണ്ടകാട്ടില്‍ സോമന്റെ വീട് ആക്രമിക്കാനെത്തിയ കൊമ്പനെ വളർത്തുനായ പ്രതിരോധിച്ചത്. ആന പോയതോടെ, വീട്ടുകാർ പുറത്തിറങ്ങി, ടോമിക്ക് ശുശ്രൂഷ നൽകി. ടോമിയെ കൊമ്പിൽ കൊരുത്ത് തൂക്കിയെടുത്തെങ്കിലും ആനയുടെ കണ്ണിൽ വളർത്തുനായ മാന്തിയതോടെ ഒറ്റയാൻ പിൻവാങ്ങുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.
വളർത്തു നായയുടെ വയറിൽ കൊമ്പ് കുത്തി ഇറക്കി ആന; ആനക്കും മുട്ടൻ പണി കൊടുത്ത് നായ
