വന്‍ സുരക്ഷാ വീഴ്ച,​ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തി വിദേശ കമ്ബനിക്ക് കൈമാറി

തിരുവനന്തപുരം : യാത്രക്കാരുടെ രേഖകള്‍ ഉപയോഗിച്ച്‌ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് ആറു കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ.

ജോര്‍ജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തി 16 കോടിയുടെ തിരിമറി നടന്നെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. മലേഷ്യന്‍ കമ്ബനിയായ പ്ലസ് മാക്സിനാണ് വിവരങ്ങള്‍ ലഭിച്ചത്.

യാത്രക്കാരുടെ പാസ്‌പോര്‍ട്ട് നമ്ബര്‍ ചോര്‍ത്തിയ ശേഷം ഒരേ നമ്ബര്‍ ഉപയോഗിച്ച്‌ പല പേരുകളില്‍ ബില്ലടിച്ച്‌ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. മുന്തിയ ഇനം മദ്യമാണ് പ്രധാനമായും ഇത്തരത്തില്‍ വാങ്ങി കടത്തിയത്. കുട്ടികളായ യാത്രക്കാരുടെ പാസ്‌പോര്‍ട്ടിന്റെ പേരിലും മദ്യം കടത്തി.

ഈ മദ്യത്തില്‍ നല്ലൊരളവും നഗരങ്ങളിലെ ആഢംബര ഹോട്ടലുകളിലാണ് എത്തിയത്. തട്ടിപ്പിന് കൂട്ട് നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാറുകള്‍ വാങ്ങിയതിന്റെ പണം അടച്ചത് മലേഷ്യന്‍ കമ്ബനിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മലേഷ്യന്‍ കമ്ബനിയുടെ ഉപകമ്ബനിയായ പ്ലസ് മാക്സാണ് ഇവിടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിളിച്ച്‌ വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തത്. കള്ളക്കടത്തിന് കൂട്ടുനിന്നതിനും അഴിമതിക്കും കുറ്റം ചുമത്തപ്പെട്ട ലൂക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2019ല്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയ തട്ടിപ്പിലെ അന്വേഷണം പിന്നീട് സി.ബി.ഐ ഏറ്റെടുത്തിരുന്നു. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ലൂക്ക്. പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ സി.ഇ.ഒ സുന്ദരവാസന്‍, ജീവനക്കാരായ മദന്‍, കിരണ്‍ ഡേവിഡ് എന്നിവരാണ് മറ്റു പ്രതികള്‍.

സി.ബി.ഐ അറസ്റ്റു ചെയ്‌തെങ്കിലും ഉന്നതങ്ങളില്‍ പിടിപാടുള്ളതിനാല്‍ ലൂക്കിനെതിരെ കസ്റ്റംസ് വകുപ്പുതല നടപടി സ്വീകരിക്കാതിരുന്നതോടെ ഇയാള്‍ ഓഡിറ്റ് വിഭാഗത്തില്‍ സൂപ്രണ്ടായി തുടര്‍ന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ പുതിയ കമ്മിഷണറായി നിയമിതനായ രജേന്ദ്രകുമാര്‍ കര്‍ശനനിലപാട് സ്വീകരിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്. കസ്റ്റംസിലെ ഒരു സൂപ്രണ്ടിനെ പ്രിവന്റീവ് വിഭാഗം അറസ്റ്റു ചെയ്യുന്നതും ആദ്യമാണ്. കള്ളക്കടത്തിന് കൂട്ടുനിന്ന ഫ്രാന്‍സിസ് എന്ന ഹവില്‍ദാറെ ഏതാനും മാസം മുമ്ബ് പിരിച്ചുവിട്ടിരുന്നു.

Related posts

Leave a Comment