വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹൗസ് സര്‍ജന് മര്‍ദ്ദനം. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഹൗസ് സര്‍ജന്‍ ഡോ. ഹരീഷ് മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. പ്രതികളായ ജോസ്മില്‍, റോഷന്‍ എന്നിവര്‍ കസ്റ്റഡിയിലായി.

ഡോക്ടര്‍ക്കെതിരെ ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. വനിത ഡോക്ടറെ പ്രതികള്‍ രണ്ടു തവണ ശല്യം ചെയ്തു.

തടഞ്ഞതിന് ഡോ.ഹരീഷിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നൂം സൂപ്രണ്ട് പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.

ഡ്യൂട്ടിയിലെ ഇടവേളയില്‍ ആശുപത്രിയിലെ ബെഞ്ചിലിരുന്ന് ഹൗസ് സര്‍ജന്മാര്‍ ചായ കുടിക്കുന്നതിനിടെയാണ് രണ്ട് യുവാക്കള്‍ സ്ഥലത്തെത്തുന്നതും വനിത ഡോക്ടറെ ശല്യം ചെയ്തതും.

ഇത് ഡോ.ഹരീഷ് ചോദ്യം ചെയ്തു. ഇതോടെ സംഘം ഹരീഷിനെ പിന്തുടര്‍ന്ന മര്‍ദ്ദിക്കുകയായിരുന്നു.

ഡോ.വന്ദനയുടെ കൊലപാതകത്തിനു പിന്നാലെ രാത്രി ഡ്യുട്ടിയില്‍ ആശുപത്രി ജീവനക്കാര്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഒന്നും യഥാര്‍ത്ഥ്യമായില്ലെന്നാണ് എറണാകുളത്തെ സംഭവം കാണിക്കുന്നത്.

ഡോക്‌ടേഴ്‌സ് ദിനത്തിലാണ് മറ്റൊരു ഡോക്ടര്‍ കൂടി ആക്രമിക്കപ്പെടുന്നത്.

അതിനിടെ, ഡോ.വന്ദനയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

Related posts

Leave a Comment