വധഭീഷണിയുണ്ടെന്ന സ്വപ്‌നയുടെ ആരോപണം തെറ്റ്; ജയിലില്‍ അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും കണ്ടിട്ടില്ല, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് അധികൃതര്‍

തിരുവനന്തപുരം : വധഭീഷണിയുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം തെറ്റാണെന്ന് ജയില്‍ വകുപ്പ്. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ കണ്ടിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും ജയില്‍ വകുപ്പ് അറിയിച്ചു.

എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ ഇതുവരെ പാര്‍പ്പിച്ചത്. ഓരോ ജയിലിലും പാര്‍പ്പിച്ചപ്പോള്‍ ആരൊക്കെ സ്വപ്നയെ സന്ദര്‍ശിച്ചുവെന്നതിന് കൃത്യമായ രേഖകളും സിസിടിവി ദൃശ്യങ്ങളുണ്ട്. അമ്മയും മകളും ഭര്‍ത്താവും സഹോദരനും അട്ടക്കുളങ്ങരയില്‍ വന്ന് സ്വപ്നയെ നേരിട്ട് കണ്ടിട്ടുണ്ട്. ജയിലില്‍ സ്വപ്ന ആരൊയൊക്കെ കണ്ടു, വിളിച്ചു എന്നതിന്റെ കൃത്യമായ വിവരങ്ങള്‍ എന്‍ഐഎയെ അറിയിച്ചിട്ടുണ്ടെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കി.
ജീവന് ഭീഷണിയെന്ന ആരോപണത്തെതുടര്‍ന്ന് സ്വപ്നക്ക് പ്രത്യേക സുരക്ഷയൊരുക്കിയിട്ടുണ്ട്. ഒരു വനിത ഗാര്‍ഡ് സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറുമുണ്ടാകും. ജയിലിന് പുറത്ത് കൂടുതല്‍ സായുധ പോലീസിനെയും വിന്യസിച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് സംബന്ധിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല. ഒക്ടോബര്‍ 14നാണ് സ്വപ്ന അട്ടക്കുളങ്ങര വനിത ജയിലിലെത്തിയത്. മറ്റൊരു തടവുകാരിക്കൊപ്പമാണ് നിലവില്‍ അവര്‍ ജയിലില്‍ കഴിയുന്നത്.

വനിത ജയിലില്‍ പുരുഷ ഉദ്യോഗസ്ഥരില്ല. ഔദ്യോഗിക ആവശ്യത്തിന് ഒന്നോരണ്ടോ ഉന്നത ഉദ്യോഗസ്ഥന്‍ മാത്രമാണ് ഇതിനിടെ ഈ കാലയവില്‍ എത്തിയിട്ടുള്ളത്. ജയില്‍ മേധാവിയുടെ ആവശ്യപ്രകാരം രണ്ടാഴ്ച മുമ്ബ് ജയില്‍ കവാടത്തില്‍ സായുധ പോലീസിനെ നിയോഗിച്ച്‌ സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നെന്നും പറയുന്നു.

Related posts

Leave a Comment