വധഗൂഢാലോചനാ കേസ്; ദിലീപിന്റെ ഫോണുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്തേക്ക് അയക്കും

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഫോണുകള്‍ പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കും.

തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലാണ് പരിശോധന നടത്തുക. ആലുവ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഫോണ്‍ കോടതിയില്‍ തുറന്ന് പരിശോധിക്കേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ച്‌ തുറന്ന് പാറ്റേണ്‍ പരിശോധിക്കില്ല.

നടന്‍ ദിലീപിന്‍റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക്​ അയക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍​ ക്രൈംബ്രാഞ്ച് എസ്.പി അപേക്ഷ നല്‍കിയത്​. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകളില്‍നിന്ന് തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ദിലീപിന്‍റെ ഫോണുകള്‍ തുറക്കാനുള്ള പാറ്റേണുകള്‍ അഭിഭാഷകര്‍ മുഖേന ആലുവ മജിസ്ട്രേറ്റ് കോടതിക്ക് നല്‍കിയിട്ടുണ്ട്.

എന്നാല്‍, ഫോണുകള്‍ കോടതിയില്‍ തുറക്കുന്നതിനെ പ്രതിഭാഗം എതിര്‍ത്തു. നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ സാന്നിധ്യത്തില്‍ ഫോണുകളുടെ പാറ്റേണ്‍ ലോക്ക് തുറക്കണമെന്ന് അന്വേഷണ സംഘത്തിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഫോണുകള്‍ കോടതിയില്‍വെച്ച്‌ തുറന്നാല്‍ കൃത്രിമത്വം നടത്തുന്നതിന് സാധ്യതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. സീല്‍ ചെയ്ത് പോകുന്ന ഫോണുകളുടെ പാറ്റേണ്‍ തെറ്റാണെങ്കില്‍ ഫലം വൈകുമെന്ന്​ അന്വേഷണ സംഘത്തിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഫോണുകള്‍ ഹൈകോടതിയില്‍ വെച്ച്‌ ഡി.ജി.പിയുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്തതാണ്. അതാണ്​ സൈബര്‍ വിദഗ്ധര്‍പോലുമില്ലാതെ തുറക്കാന്‍ പോകുന്നതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വോഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പാലിക്കാതെയും വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്.

Related posts

Leave a Comment