ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,90,549 ആയി; രോഗബാധിതരുടെ എണ്ണം 27 ലക്ഷം പിന്നിട്ടു; അമേരിക്കയില്‍ സ്ഥിതി രൂക്ഷം; കൊവിഡ് ബാധിച്ച്‌ മരിച്ചത് അരലക്ഷത്തോളം പേര്‍

ന്യൂയോര്‍ക്ക്: ( 24.04.2020) ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,90,549 ആയി. രോഗബാധിതരുടെ എണ്ണം 27 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ സ്ഥിതി രൂക്ഷമായിരിക്കയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 3176 പേരാണ് മരണമടഞ്ഞത്. ഇതുവരെയുള്ള കണക്ക് പ്രകാരം 8,86,709 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 50,243 പേര്‍ ഇതിനോടകം തന്നെ മരണമടഞ്ഞു.

ന്യൂയോര്‍ക്ക് ആണ് ഇപ്പോഴും ഭീതി വിതച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 20,000ല്‍ ഏറെ പേര്‍ മരണമടഞ്ഞു. ന്യുജഴ്സിയാണ് തൊട്ടുപിന്നില്‍. അതിനിടെ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രോങ്ക്‌സ് മൃഗശാലയില്‍ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്ഥിതി ഗുരുതരമായി തുടരുന്നതിനിടയിലും നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം തുടരുകയാണ്. വൈറസിന് പിന്നാലെ യു എസില്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെട്ടവരില്‍ ആറിലൊന്ന് അമേരിക്കക്കാരാണെന്നാണ് റിപ്പോര്‍ട്ട്. ഈ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ജോര്‍ജിയ, സൗത്ത് കരോലിന, ടെന്നസി എന്നീ സംസ്ഥാനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയോടെ സാമ്ബത്തികരംഗം തുറക്കാനുള്ള തയ്യാറെടുപ്പിലാണ്.

കൊവിഡ് മഹാമാരി നേരിടാന്‍ രണ്ടാം സാമ്ബത്തിക പാക്കേജിന് യു എസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കി. 484 ബില്യണ്‍ ഡോളറിന്റെ (3,68,95,56,20,00,000 രൂപ)താണ് പാക്കേജ്. ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഹോസ്പിറ്റലുകള്‍ക്കും കൊവിഡ് പരിശോധനകള്‍ക്കുമുള്ള സഹായമാണ് ഈ പാക്കേജ്. പ്രസിഡന്റ് ട്രംപ് കൊണ്ടുവന്ന ബില്ല് സെനറ്റ് നേരത്തെ പാസാക്കിയിരുന്നു. ജനപ്രതിനിധി സഭയില്‍ അഞ്ചിനെതിരെ 388നാണ് പാസായത്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത്. ബില്ലില്‍ ഇനി ട്രംപ് ഒപ്പുവയ്ക്കും.

അതേസമയം, സ്പെയിനിലും ഇറ്റലിയിലും വ്യാഴാഴ്ച മാത്രം നാനൂറിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 25,549 ആയി ഉയര്‍ന്നു. സ്പെയിനില്‍ 22,157പേരാണ് മരിച്ചത്. ഫ്രാന്‍സില്‍ കഴിഞ്ഞദിവസം അഞ്ഞൂറില്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടണില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 600 ല്‍ കൂടുതലാളുകള്‍ മരിച്ചു. അതിനിടെ രാജ്യത്ത് മനുഷ്യരില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ 18 നും 55നും ഇടയില്‍ പ്രായമുള്ള 510 പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ജര്‍മ്മനിയും സമാന പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment