ലോകകപ്പ് ഫൈനല്‍ കാണാന്‍ മോദിയെത്തും, കൂടെ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രിയും

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും.

ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മോദിക്കൊപ്പം ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിചാര്‍ഡ് മാര്‍ലെസും കേന്ദ്രമന്ത്രിസഭാംഗങ്ങളും പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷയെന്നും ഗുജറാത്ത് മുഖ്യമന്ത്രി X പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

ഫൈനലില്‍ എത്താന്‍ ഇന്ത്യന്‍ ടീം കഠിനാദ്ധ്വാനം നടത്തിയെന്നും അതിനാല്‍ മത്സരം കാണാനെത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് മോദി കരുതുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ വ്യോമസേനയിലെ എയ്‌റോബറ്റിക് ടീം സൂര്യ കിരണിന്റെ ഗ്രാന്റ് എയര്‍ ഷോയും സ്‌റ്റേഡിയത്തിനു മുകളില്‍ നടക്കും. കഴിഞ്ഞ രണ്ട് ദിവസമായി ഇതിനുള്ള പരിശീലനം നടക്കുകയാണ്.

മത്സരത്തിനു മുന്‍പ് വിവിധ കലാകാരന്മാരുടെ പ്രകടനങ്ങളുമുണ്ടാകും.

12 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്. 1983ലും 2011ലുമാണ് മുന്‍പ് ഇന്ത്യ കിരീടം ചൂടിയത്.

2011ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍േോഹന്‍ സിംഗ് മൊഹാലിയില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ സെമി ഫൈനല്‍ കാണാന്‍ എത്തിയിരുന്നു. പാക് പ്രധാനമന്ത്രി റാസാ ഗിലാനിയും മത്സരം വീക്ഷിക്കാന്‍ എത്തിയിരുന്നു.

Related posts

Leave a Comment