ലഡാക്കില്‍ വീരമൃത്യു വരിച്ചത് കേണല്‍ സന്തോഷ്; രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാഗത്തില്‍ അഭിമാനിക്കുന്നുവെന്ന് അമ്മ

ഹൈദരാബാദ്: ഇന്ത്യാ- ചൈനാ അതിര്‍ത്തി സംഘര്‍ഷത്തിനിടെ വീരമൃത്യുവരിച്ചത് ഒരു കേണലും രണ്ട് സൈനികരും. തെലങ്കാനയില്‍ നിന്നുള്ള കേണല്‍ സന്തോഷ് ആണ് വീരമൃത്യു വരിച്ചവരില്‍ ഒരാള്‍. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി അതിര്‍ത്തിയിലായിരുന്നു സന്തോഷ്. ഭാര്യ: സന്തോഷി, മകള്‍ അഭിനയ (9), മകന്‍ അനിരുദ്ധ് (4).

സന്തോഷിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് കുടുംബം. വാര്‍ത്തയറിഞ്ഞ് അമ്മായി തളര്‍ന്നുവീഴുകയായിരുന്നു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘അവന്‍ എന്റെ ഏകമകനാണ്. ഒരു അമ്മ എന്ന നിലയ്ക്ക് ഈ വേര്‍പാട് ഏറെ വേദനിപ്പിക്കുന്നു. പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗത്തില്‍ അഭിമാനിക്കുന്നു’- കണ്ണീരും വേദനയും അടക്കിപ്പിടിച്ച്‌ സന്തോഷിന്റെ അമ്മ മഞ്ജുള പറയുന്നു. ഇന്നലെ തന്നെ മകന്റെ വിയോഗം ഭാര്യയെ സൈന്യത്തില്‍ നിന്ന് അറിയിച്ചിരുന്നു. അമ്മയെ ഇന്ന് ഉച്ചക്ക് ശേഷമാണ് മകന്റെ മരണവിവരം അറിയിച്ചത്. കോറുകൊണ്ട സൈനിക സ്കൂളിലായിരുന്നു സന്തോഷിന്റെ പഠനം. ഉപേന്ദര്‍ സ്റ്റേറ്റ് ബാങ്ക് മാനേജരായിരുന്നു പിതാവ്.

2004ലാണ് സന്തോഷ് ആര്‍മിയില്‍ പ്രവേശിച്ചത്. ജമ്മുവിലായിരുന്നു ആദ്യ പോസ്റ്റിംഗ്. ”പാകിസ്ഥാനെതിരായ ഒരു ഓപ്പറേഷനില്‍ സന്തോഷ് പങ്കാളിയായിരുന്നു. ഇന്ത്യന്‍ മണ്ണ് കൈയേറിയ മൂന്നു പാക് ഭീകരരെ സന്തോഷ് വധിക്കുകയും ചെയ്തു’ – സന്തോഷിന്റെ അടുത്ത ബന്ധു ന്യൂസ് 18നോട് പറഞ്ഞു. സന്തോഷിന് ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നതാണെങ്കിലും അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയും കൊറോണ വ്യാപനവും കാരണം അവിടെ തന്നെ തുടരുകയായിരുന്നു.

Related posts

Leave a Comment