റെയ്ഡിനു പിന്നാലെ ഇഡിയുടെ കുരുക്ക്; എസി മൊയ്തീൻ്റെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്റെ വസതിയിൽ നടത്തിയ റെയ്ഡിൻ്റെ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് (ഇഡി).

എസി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം (സ്ഥിരനിക്ഷേപം ഉൾപ്പെടെ) മരവിപ്പിച്ചതായി ഇഡി ഔദ്യോഗികമായി അറിയിച്ചു.

എസി മൊയ്തീനൊപ്പം കിരൺ പിപി, സിഎം റഹീം, പി സതീഷ് കുമാർ, എംകെ ഷിജു എന്നിവരുടെ വീടുകളും ഇഡി പരിശോധിച്ചിരുന്നു. 15 കോടി മൂല്യം വരുന്ന 36 വസ്തുവകകൾ കണ്ടുകെട്ടിയതായും ഇഡി അറിയിച്ചിട്ടുണ്ട്.

എന്നാൽ ഇത് ആരുടേതാണെന്ന് വ്യക്തമാക്കിയിട്ടില്ല.എസി മൊയ്തീന്റെ നിർദേശപ്രകാരമാണ് പല വായ്പകളും നൽകിയതെന്നാണ് ഇഡി പങ്കുവെച്ച വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചതെന്നും ഉടമസ്ഥർ അറിയാതെ ഭൂമി പണയപ്പെടുത്തി ലോൺ നേടിയെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.

കുന്നംകുളം എംഎൽഎയായ എസി മൊയ്തീൻ്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ ഏഴുമണിമുതലാണ് ഇഡി കൊച്ചി യൂണിറ്റിൽനിന്നുള്ള 12 അംഗ സംഘം റെയ്ഡ് ആരംഭിച്ചത്.

ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് റെയ്ഡ് പൂർത്തിയായത്.22 മണിക്കൂർ നീണ്ടുനിന്ന റെയ്ഡിൽ എസി മൊയ്തീൻ്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ, വീടിന്റെ രേഖ, വായ്പാ രേഖകൾ, വസ്തുസംബന്ധമായ രേഖകൾ തുടങ്ങിയവ ഇഡി സംഘം പരിശോധിച്ചു.

150 കോടിയിലധികം രൂപയുടെ വെട്ടിപ്പു നടന്ന കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ ഇഡി അന്വേഷണം പുരോഗമിക്കവെയാണ് മുൻ മന്ത്രിയുടെ വീട്ടിലേക്കും അന്വേഷണം നീണ്ടത്.

Related posts

Leave a Comment